ജഡേജയും കോലിയുമല്ല, ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ ആസ്തി 20000 കോടി; അതും ഒരു ഇന്ത്യക്കാരൻ
ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം അജയ് ജഡേജയാണോ. കണക്കുകള്‍ പറയുന്നത്.
ബറോഡ: ഗുജറാത്തിലെ ജംനഗര്‍ നാവാനഗര്‍ രാജവംശത്തിലെ അടുത്ത കിരീടാവകാശി തെരഞ്ഞെടുക്കപ്പെട്ടതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ വിരാട് കോലിയെയും മറികടന്ന് ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങളുടെ മുന്‍നിരയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ദസ്റ ആഘോഷത്തിനിടെയായിരുന്നു നിലവിലെ മഹാരാജാവായ ശത്രുശല്യ സിങ്ജി ജഡേജയെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്.
ഇതോടെ രാജകുടുംബത്തിന്‍റെ 1450 കോടി രൂപ വിലമതിക്കുന്ന ആസ്തികളുടെ അവകാശിയായി അജയ് ജഡേജ മാറി. ആയിരം കോടിയിലധികം ആസ്തിയുള്ള ഇന്ത്യൻ താരം വിരാട് കോലിയെയും മറികടന്ന് ജഡേജ ഇന്ത്യയിലെ തന്നെ ധനികനായ ക്രിക്കറ്ററായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം കോലിയോ ജഡേജയോ സച്ചിനോ ധോണിയോ ഒന്നുമല്ല.
ഇന്ത്യൻ കുപ്പായത്തില്‍ ഒരു മത്സരം പോലും കളിക്കാത്ത ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള മറ്റൊരു താരമാണ്. ബറോഡ ക്രിക്കറ്റ് താരമായിരുന്ന സമര്‍ജിത് സിങ് രഞ്ജിത് സിങ് ഗെയ്ക്‌വാദ്. ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. പരസ്യവരുമാനമോ വ്യവസായമോ ഒന്നും അല്ല സമര്‍ജിത് സിങിന്‍റെ മുഖ്യവരുമാന സ്രോതസ്.
അത് ബറോഡ രാജകുടുംബാംഗമെന്ന നിലയില്‍ പാരമ്പര്യമായി കിട്ടിയ സ്വത്ത് വകകളാണ്. ബറോഡ രാജാവായിരുന്ന രഞ്ജിത് സിങ് പ്രതാപ് സിങ് ഗെയ്ക്‌വാദിന്‍റെ ഏക മകനായ സമര്‍ജിത് സിങ് 1967ലാണ് ജനിച്ചത്. 2012ല്‍ രഞ്ജിത് സിങ് പ്രതാപ് സിങ് മരിച്ചതോടെ ബറോഡ രാജാവായ സമര്‍ജിത് സിങ് ആണ് ലോപ്രശസ്തമായ ലക്ഷ്മിവിലാസ് കൊട്ടാരത്തിന്‍റെ ഉടമ. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ബനാറസിലെയും 17 പ്രധാന ക്ഷേത്രങ്ങളുടെ നിയന്ത്രണവും സമര്‍ജിത് സിങിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ്. വാങ്കാണര്‍ സ്റ്റേറ്റിലെ രാജകുടുംബാഗമായ രാധികരാജെ ആണ് സമര്‍ജിത് സിങിന്‍റെ പത്നി. രഞ്ജി ട്രോഫിയില്‍ ബറോഡക്കായി ആറ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായി കളിച്ചിട്ടുള്ള സമര്‍ജിത് സിങ് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു.
കോലി പിന്നില്‍! ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും അജയ് ജഡേജ ഇന്ത്യയിലെ സമ്പന്ന ക്രിക്കറ്ററായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക