കാത്തിരിപ്പിന് വിരാമം; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സര്‍പ്രൈസായി അതിവേഗ പേസര്‍
നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചാം പേസറായി മായങ്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ബെംഗലൂരു: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ യുവ പേസര്‍ മായങ്ക് യാദവിന് ഉള്‍പ്പെടുത്തുമെന്ന് സൂചന. നിലവില്‍ ബെംഗലൂരു ക്രിക്കറ്റ് അക്കാദമിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പം പരിശീലനത്തിലാണ് മായങ്ക് യാദവ്. ഇത് സെലക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങള്‍ക്കും ടി20 പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് 22കാരനായ മായങ്കിനെ ടി20 ടീമില്‍ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലിലിനിടെ പരിക്കേറ്റ് പുറത്തായ മായങ്ക് കഴിഞ്ഞ ഒരു മാസമായി പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വ്യത്യസ്ത സ്പെല്ലുകളിലായി 20 ഓവര്‍ വരെ ദിവസം മായങ്ക് പന്തെറിയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് മായങ്കിനെ ടീമിലേക്ക് പരിഗണിക്കുന്നത്.
നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചാം പേസറായി മായങ്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരെ തിളങ്ങിയാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും മായങ്കിനെ കളിപ്പിക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ താരമായ മായങ്ക് അരങ്ങേറ്റ സീസണില്‍ തന്നെ 150 കിലോ മീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞാണ് ശ്രദ്ധേയനായത്. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്ക് ലഖ്നൗ ടീം സ്വന്തമാക്കിയ മായങ്ക് യാദവ് 6.99 ഇക്കോണമിയില്‍ ഏഴ് വിക്കറ്റുകളെ വീഴ്ത്തിയുള്ളൂവെങ്കിലും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ നാലാമത്തെ പന്ത്(156.7 കിലോ മീറ്റർ) എറിഞ്ഞാണ് ഞെട്ടിച്ചത്. പരിക്കിന്‍റെ പേര് പറഞ്ഞ് മായങ്ക് യാദവിനെ എത്രകാലം ബിസിസിഐ പൊതിഞ്ഞു സൂക്ഷിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ബൗളിംഗ് കോച്ച് പരസ് മാംബ്രെ ദിവസങ്ങള്‍ക്ക് മുമ്പ് ചോദിച്ചിരുന്നു. മായങ്ക് യാദവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പരസ് മാംബ്രെ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക