സസ്പെൻഷന് സ്റ്റേ വാങ്ങി സർവീസിൽ കയറി, അന്ന് തന്നെ 75000 കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സസ്പെൻഷന് സ്റ്റേ വാങ്ങി സർവീസിൽ പ്രവേശിച്ച ഇടുക്കി ഡിഎംഒയെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു
ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായ രാഹുൽ രാജിനെ വിജിലൻസ് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. രാഹുൽ രാജിൻ്റെ ഗൂഗിൾ പേ വഴിയാണ് ഡോ മനോജ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് പറയുന്നു. കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട ഡോ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും കൈക്കൂലി വാങ്ങിയത്.
ഹോട്ടലിന് എൻ.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഡ്രൈവർ രാഹൂൽ രാജ് മുഖേനെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഇയാൾ കോട്ടയത്താണ് ഉണ്ടായിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസ് സംഘത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കുമ്പോഴാണ് ഡി.എം.ഒ സസ്പെൻഷനിൽ പോകുന്നത്. ഇതോടെ പിടികൂടാനുള്ള നീക്കം നിലച്ചു.
എന്നാൽ സസ്പെൻഷനെതിരെ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് മനോജ് ഇന്ന് തിരികെ ജോലിയിൽ കയറി. തൊട്ടു പിന്നാലെ വിജിലൻസ് നിർദേശ പ്രകാരം പരാതിക്കാരൻ വീണ്ടും എൻ.ഒ.സി ആവശ്യവുമായി സമീപിച്ചു. മുൻ ധാരണ പ്രകാരം മനോജ് പണം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡ്രൈവർ രാഹൂലിൻ്റെ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരൻ ഗൂഗിൾ പേ വഴി 75,000 രൂപ അയച്ച് കൊടുത്തു. പിന്നാലെ ഓഫീസിലെത്തിയ വിജിലൻസ് സംഘം ഡിഎംഒയെ പിടികൂടി. ഡ്രൈവറെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു. വിജിലൻസ് ഇടുക്കി ഡിവൈഎസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.