Asianet News MalayalamAsianet News Malayalam

സസ്പെൻഷൻ, അടുത്ത ദിവസം ട്രിബ്യൂണൽ വിധിയിൽ തിരികെ, അന്ന് തന്നെ ഇടുക്കി ഡിഎംഒ അറസ്റ്റിലായത് കൈക്കൂലി വാങ്ങിയതിന്

സസ്പെൻഷൻ വന്ന് അടുത്ത ദിവസം ട്രിബ്യൂണൽ വിധിയിൽ തിരികെ, ഇടുക്കി ഡിഎംഒ അന്ന് തന്നെ കൈക്കൂലി കേസിൽ അറസ്റ്റിൽ

next day after the suspension came back  with  tribunal verdict and the same day the Idukki DMO arrested for accepting bribes
Author
First Published Oct 9, 2024, 4:54 PM IST | Last Updated Oct 9, 2024, 4:54 PM IST

ഇടുക്കി: സസ്പെൻഷനിലായി തിരികെ ജോലിക്ക് കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ്  അറസ്റ്റ്  ചെയ്ത ഇടുക്കി ഡി എം ഒയ്ക്ക് കൂടുതൽ കുരുക്ക് മുറുക്കി വിജിലൻസ്. ഇടുക്കി ഡി.എം.ഒ ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവർ രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്.  ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരാതികളെ തുടർന്ന് സസ്പെന്ഷനിൽ ആയിരുന്ന മനോജ്‌ ഇന്നാണ് സർവീസിൽ കയറിയത്. ഇന്ന് തന്നെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടുകയും ചെയ്തു. വിജിലൻസ് ഇടുക്കി ഡിവൈഎസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ പരിധിയിൽ നിരവധി പരാതികളെന്ന് വിജിലൻസ്

ഹോട്ടലുകൾ, ലാബുകൾ എന്നിങ്ങനെ പല സ്ഥാപനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയതും ആവശ്യപ്പെട്ടതുമായ നിരവധി പരാതികളും തെളിവുകളുമാണ് ഇടുക്കി ഡി.എം.ഒ എൽ.മനോജ് കുമാറിനെതിരെ വിജിലൻസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ പല കേസുകളിലും അന്വേഷണം തുടങ്ങി. ഏറെ നാളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു ഡി.എ.ഒ. മൂന്നാർ ചിത്തിരപുരത്തെ ഹോട്ടലിന് എൻ.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഡ്രൈവർ രാഹൂൽ രാജ് മുഖേനെയാണ് ഇടപാടുകൾ. ഈ വിഷയം പരാതിക്കാരൻ വിജിലൻസ് സംഘത്തെ അറിയിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കുമ്പോഴാണ് ഡി.എം.ഒ സസ്പെൻഷനിൽ പോകുന്നത്. ഇതോടെ ഇയാളെ പിടികൂടാനുള്ള നീക്കം നിലച്ചതായി കരുതി ഇരിക്കുമ്പോഴാണ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് മനോജ് തിരികെ ജോലിയിൽ കയറുന്നത്. ഇന്ന് തിരികെ ജോലിയിൽ കയറിയതിന് തൊട്ടു പിന്നാലെ വിജിലൻസ് നിർദേശ പ്രകാരം പരാതിക്കാരൻ വീണ്ടും എൻ ഒ സി ആവശ്യവുമായി സമീപിച്ചപ്പോൾ പഴയ ധാരണ പ്രകാരം പണം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡ്രൈവർ രാഹൂലിൻ്റെ അക്കൗണ്ടിലേയ്ക്ക് ഗൂഗിൾ പേ വഴി 75,000 രൂപ അയച്ച് കൊടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഓഫീസിലെത്തി വിജിലൻസ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു. 

ലഭിച്ചത് നിരവധി പരാതികൾ

ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികൾ ലഭിച്ചെന്നെ കാരണത്താലായിരുന്നു  ഡോ. എല്‍. മനോജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.  15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി നിര്‍ദേശവും നല്‍കിയിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നടക്കം ആരോഗ്യവകുപ്പിന് പരാതി പോയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സസ്പെന്‍ഷനില്‍ എത്തിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇടുക്കി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് സുരേഷ് വര്‍ഗീസിനാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.  

പ്രതിരോധം തീർത്തെങ്കിലും കൈക്കൂലിയിൽ കുടുങ്ങി

സസ്പെൻഷൻ വന്ന് തൊട്ടടുത്ത ദിവസം തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ അടുക്കൽ നിന്നും സ്റ്റേ വാങ്ങാൻ മനോജിന് സാധിച്ചു.  പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ പോലും കിട്ടുന്നതിന് മുമ്പാണ് ഡി.എം.ഒയെ  സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. സസ്പെൻഡ് ചെയ്യാനുള്ള കാരണം ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടില്ലന്നും വിലയിരുത്തി. ട്രിബ്യൂണൽ മുമ്പാകെ സർക്കാർ പ്ലീഡർമാർ ഹാജരാക്കിയ രണ്ട് പരാതികളും ഡി എം ഒയെ ഉടനടി സർവീസിൽ നിന്ന് നീക്കുന്നതിന് പര്യാപ്തമല്ല. അതിനാൽ 15 വരെ സസ്പെൻഷൻ സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ ഉത്തരവിട്ടു. 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിനകം എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ  സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രിബ്യൂണൽ മുമ്പാകെ  ഹാജരാക്കാമെന്നും ഉത്തരവിലുണ്ട്.

വനം വകുപ്പ് ഓഫീസിൽ കസേര കളി; സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ അതിക്രമിച്ചെത്തി കസേരയിൽ കയറിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios