ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് നാണംകെട്ട് ന്യൂസിലൻഡ്, ശ്രീലങ്കക്കെതിരെ 88ന് ഓള്‍ ഔട്ട്; ഫോളോ ഓൺ
മൂന്നാം ദിനം 22-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 39.4 ഓവറില്‍ ഓൾ ഔട്ടായി.
ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് അവിശ്വസനീയ ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 602 റണ്‍സിന് മറുപടിയായി മൂന്നാം ദിനം വെറും 88 റണ്‍സിന് ഓള്‍ ഔട്ടായ ന്യൂസിലന്‍ഡ് ഫോളോ ഓണ്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും 15 റണ്‍സുമായി കെയ്ന്‍ വില്യംസണും ക്രീസില്‍. ഓപ്പണര്‍ ടോം ലാഥമിനെ സ്കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ കിവീസിന് നഷ്ടമായി.
മൂന്നാം ദിനം 22-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 39.4 ഓവറില്‍ ഓൾ ഔട്ടായി. 514 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച ശ്രീലങ്ക ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് അയക്കുകയായിരുന്നു. 29 റണ്‍സെടുത്ത മിച്ചല്‍ സാന്‍റ്നര്‍ ആണ് ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. കെയ്ന്‍ വില്യംസണ്‍(7), അജാസ് പട്ടേല്‍(8), രചിന്‍ രവീന്ദ്ര(10), ഡാരില്‍ മിച്ചല്‍(13), ടോം ബ്ലണ്ടല്‍(1), ഗ്ലെന്‍ ഫിലിപ്സ്(0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
THE ICONIC SPELL OF PRABATH JAYASURIYA.
— Mufaddal Vohra (@mufaddal_vohra) September 28, 2024
- 6/42 against New Zealand at Galle. pic.twitter.com/MTJk9sj5Xq
18 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രഭാത് ജയസൂര്യയാണ് കിവീസിനെ തകര്‍ത്തത്. നിഷാന്‍ പെരിസ് മൂന്നും അഷിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് ബൗളര്‍മാര്‍ മാത്രമാണ് ലങ്കക്കായി പന്തെറിഞ്ഞത്. ശ്രീലങ്കക്കായി അഞ്ച് ക്യാച്ചുതള്‍ എടുത്ത ധനഞ്ജയ ഡിസില്‍വ ഫീല്‍ഡിംഗില്‍ തിളങ്ങി. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീം വഴങ്ങുന്ന ഏറ്റവും വലിയ അഞ്ചാമത്തെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഇന്ന് ന്യൂസിലന്‍ഡ് ലങ്കക്കെതിരെ വഴങ്ങിയ 514 റണ്‍സ്. ആദ്യ ടെസ്റ്റില്‍ 63 റണ്‍സ് ജയം നേടിയ ശ്രീലങ്ക രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് പിന്നാലെ ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കാന്‍ ന്യൂസിലന്‍ഡ് എത്തു. അടുത്ത മാസം 16ന് ബെംഗലൂരുവിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.