ഇതെന്താ സിനിമാക്കഥയോ? പൊട്ടിയ പല്ല് തെളിവ്, 18 കൊല്ലം മുമ്പ് കാണാതായ സഹോദരൻ അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിൽ
വീട്ടിൽ നിന്നും 18 വർഷം മുമ്പ് മുംബൈയിൽ ജോലിക്കായി പോയതാണ് ബാൽ ഗോവിന്ദ്. വീട്ടുകാരുമായി ബന്ധവുമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ നാട്ടിലേക്ക് ട്രെയിൻ കയറിയ ബാൽ ഗോവിന്ദിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും തന്നെയുണ്ടായില്ല.
![woman identifies her brother Instagram who went missing 18 years ago woman identifies her brother Instagram who went missing 18 years ago](https://static-ai.asianetnews.com/images/01j1scj7rdexwkcxfe01vgtgmr/new-project--2-_363x203xt.jpg)
കാണാതായ സഹോദരനുമായി 18 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് യുവതി, എല്ലാത്തിനും കാരണമായത് ഇൻസ്റ്റഗ്രാം റീൽ. കാൺപൂരിലെ ഹാത്തിപൂർ ഗ്രാമത്തിൽ നിന്നുള്ള രാജ്‍കുമാരി എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നതിനിടെ തന്റെ കാണാതെപോയ സഹോദരനെ കണ്ടെത്തിയത്. ജയ്പൂരിൽ നിന്നുള്ള പല്ല് പൊട്ടിയ ഒരാളെ വീഡിയോയിൽ കണ്ടപ്പോഴാണ് രാജ്കുമാരിക്ക് അത് തന്റെ കാണാതെ പോയ സഹോദരൻ ബാൽ ഗോവിന്ദാണോ എന്ന് സംശയം തോന്നിയത്.
വീട്ടിൽ നിന്നും 18 വർഷം മുമ്പ് മുംബൈയിൽ ജോലിക്കായി പോയതാണ് ബാൽ ഗോവിന്ദ്. വീട്ടുകാരുമായി ബന്ധവുമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ നാട്ടിലേക്ക് ട്രെയിൻ കയറിയ ബാൽ ഗോവിന്ദിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും തന്നെയുണ്ടായില്ല. ട്രെയിനിൽ വച്ച് തനിക്ക് അസുഖം വന്നു എന്നും കാൺപൂരിൽ ഇറങ്ങേണ്ടതിന് പകരം ജയ്‍പൂരിലാണ് എത്തിയത് എന്നുമാണ് ഗോവിന്ദ് ഇപ്പോൾ പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിചയപ്പെട്ട ഒരു അപരിചിതൻ്റെ സഹായത്തോടെ ഗോവിന്ദിന് അവിടെ ഒരു ഫാക്ടറിയിൽ ജോലി ലഭിച്ചത്രെ. അവിടെ വച്ച് താൻ ജീവിതം വീണ്ടും തുടങ്ങി എന്നും ഗോവിന്ദ് പറയുന്നു.
കുറച്ച് കാലം കഴിഞ്ഞപ്പോൾ ഗോവിന്ദ് അവിടെത്തന്നെ ഒരു യുവതിയെ വിവാഹം കഴിക്കുകയും രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തു. പിന്നീട്, സോഷ്യൽ മീഡിയ സജീവമായതോടെ ഇൻസ്റ്റഗ്രാമിൽ റീലുകളും ഷെയർ ചെയ്യുന്നുണ്ടായിരുന്നു. മിക്കവാറും ജയ്‍പൂരിൽ എന്തൊക്കെ കാണാനുണ്ട്, എവിടെയൊക്കെ പോകാം എന്നതൊക്കെയായിരുന്നു വീഡിയോകൾ. അത്തരം ഒരു വീഡിയോയിലാണ് രാജ്‍കുമാരി ഗോവിന്ദിനെ കണ്ടത്. പൊട്ടിയ പല്ല് കണ്ടപ്പോൾ അത് തന്റെ സഹോദരനാണോ എന്ന് സംശയം തോന്നുകയായിരുന്നു.
അവൾ ഗോവിന്ദിനെ സോഷ്യൽ മീഡിയയിലൂടെ തന്നെ കോണ്ടാക്ട് ചെയ്തു. അതോടെ അത് തന്റെ കാണാതായ സഹോദരനാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഒടുവിൽ, ഇരുവരും ഫോണിലൂടെ സംസാരിച്ചു. അങ്ങനെ, 18 വർഷത്തിന് ശേഷം ഗോവിന്ദ് നാട്ടിലെത്തുകയും സഹോദരിയെ കണ്ടുമുട്ടുകയും ചെയ്തു.
(ചിത്രം പ്രതീകാത്മകം)