പുതിയ ഷൂ കീറി, പിന്നാലെ കല്യാണയാത്ര മുടങ്ങി; 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് കടക്കാരന് അഭിഭാഷകന്‍റെ നോട്ടീസ്
സൽമാന്‍ ഹുസൈന്‍റെ കടയില്‍ നിന്നും ത്രിപാഠി ഒരു ജോഡി പുതിയ ഷൂസ് വാങ്ങിയിരുന്നുവെങ്കിലും അത് ഒരാഴ്ചയ്ക്കുള്ളില്‍ കീറിയതിനാൽ ത്രിപാഠിക്ക്, ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു.
ആശിച്ച കല്യാണം കൂടാന്‍ പറ്റിയില്ലെങ്കില്‍ ഒരു സങ്കടമൊക്കെ നമ്മുക്ക് തോന്നും. എന്നാല്‍, അങ്ങനെ ആശിച്ചിരുന്നൊരു കല്യാണം കൂടാന്‍ പറ്റിയില്ലെന്നും. അതിന്‍റെ മാനസിക പ്രശ്നത്തിന് ചികിത്സ തേടേണ്ടിവന്നെന്നും അവകാശപ്പെട്ട ഒരു അഭിഭാഷകന്‍, തന്‍റെ യാത്ര മുടക്കിയത് പുതിയ ഷൂ കീറിപ്പോയത് കൊണ്ടാണെന്നും ആരോപിച്ചു. കൂടാതെ അദ്ദേഹം ഷൂ വിറ്റ കടക്കാരനോട് തനിക്ക് സംഭവിച്ച കാര്യങ്ങള്‍ക്ക് നഷ്ടപരിഹാരമായി 13,300 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ചെരുപ്പ് ഒരു പ്രശസ്ത ബ്രാൻഡിന്‍റെതാണെന്നും അതിന് ആറ് മാസത്തെ വാറന്‍റിയുണ്ടെന്ന് കടയുടമ അവകാശപ്പെട്ടതായും അഭിഭാഷകന്‍ ആരോപിക്കുന്നു.
'സ്വപ്നം പോലൊരു യാത്ര....'; സ്വിറ്റ്സർലൻഡിലല്ല, കശ്മീരില്‍, വൈറല്‍ വീഡിയോ കാണാം !
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ അഭിഭാഷകനായ ഗ്യാനേന്ദ്ര ഭാന്‍ ത്രിപാഠി, കടയുടമയായ സൽമാന്‍ ഹുസൈനാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സൽമാന്‍ ഹുസൈന്‍റെ കടയില്‍ നിന്നും ത്രിപാഠി ഒരു ജോഡി പുതിയ ഷൂസ് വാങ്ങിയിരുന്നുവെങ്കിലും അത് ഒരാഴ്ചയ്ക്കുള്ളില്‍ കീറിയതിനാൽ ത്രിപാഠിക്ക്, ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത് ത്രിപാഠിയില്‍ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കി. സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ അദ്ദേഹത്തെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നോട്ടീസില്‍ പറയുന്നു. ഒപ്പം ചെരുപ്പ് തിരിച്ചെടുക്കാന്‍ കടയുടമ തയ്യാറാകണമെന്നും ചികിത്സാ ചെലവും ഷൂന്‍റെ വിലയും തിരികെ നല്‍കമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. തന്‍റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഗുരുതരമായ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിലെ മുന്നറിയിപ്പിൽ പറയുന്നു.
ജനുവരി 19 നാണ് കടയുടമ സൽമാൻ ഹുസൈന്, ഗ്യാനേന്ദ്ര ഭാൻ ത്രിപാഠിയുടെ നോട്ടീസ് ലഭിക്കുന്നത്. ചികിത്സാ ചെലവിനായി 10,000 രൂപയും രജിസ്ട്രേഷൻ ചെലവുകൾക്കായി 2,100 രൂപയും വാങ്ങിയ ഷൂസിന് 1,200 രൂപയും അടക്കം 13,300 രൂപയായിരുന്നു ത്രിപാഠി ആവശ്യപ്പെട്ടത്. ത്രിപാഠി തന്‍റെ കടയില്‍ നിന്നും ഷൂ വാങ്ങിയെന്ന് സല്‍മാന്‍ സമ്മതിച്ചു. എന്നാല്‍ അഭിഭാഷകന്‍ 50 ശതമാനം കിഴിവിലാണ് ഷൂ വാങ്ങിയതെന്നും കൂടാതെ തേയ്മാന പ്രശ്നങ്ങള്‍ക്കുള്ള വാറന്‍റി ഒഴിവാക്കി ഷൂവിന്‍റെ അടിഭാഗത്തിന് മാത്രമായുള്ള പ്രത്യേക പരിരക്ഷയാണ് അദ്ദേഹം എടുത്തതെന്നും സല്‍മാന്‍ പറയുന്നു. 'ആറ് മാസത്തിനുള്ളില്‍ ഷൂവിന്‍റെ കാല്പാദത്തിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് വാറന്‍റി നല്‍കിയിരുന്നു. ഒന്നും സംഭവിച്ചില്ല. പക്ഷേ. അവര്‍ എന്നെ ബലമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്.' സല്‍മാന്‍ പറയുന്നു.