നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ആലിയയുടെ വിവാഹ ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വീട്ടിലേക്ക് വരും വഴി നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം.
വർഷങ്ങളായി വിദേശത്തുള്ള സത്താർ, മകളുടെ വിവാഹത്തിനായാണ് സൗദിയിലെ മദീനയിൽ നിന്നും നാട്ടിലേക്ക് വന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സത്താറിനെയും കൂട്ടി കുടുംബം വീട്ടിലേക്ക് വരുംവഴിയാണ് ദാരുണമായ സംഭവം. ഇവർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം തെറ്റി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. കാറിൻ്റെ ഇടതുവശത്തായിരുന്നു സത്താറും ആലിയയും ഇരുന്നത്. ഗുരുതരമായി പരിക്കേറ്റ ആലിയയെും സത്താറിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന നാലുപേർ നിസ്സാര പരിക്കുകകളോടെ രക്ഷപ്പെട്ടു. നേരത്തെ നിശ്ചയിച്ച ആലിയയുടെ വിവാഹം പിതാവിന്റെ സാന്നിധ്യത്തിൽ ഉറപ്പിക്കുന്നതിനും വിവാഹതിയ്യതി നിശ്ചയിക്കുന്നതിനുമാണ് സത്താർ നാട്ടിൽ എത്തിയത്. മൂന്ന് മക്കളിൽ മൂത്തതായിരുന്നു ആലിയ. രണ്ട് വർഷം മുമ്പായിരുന്നു അവസാനമായി സത്താർ നാട്ടിൽ വന്നുമടങ്ങിയത്. ആഹ്ളാദം അലയടിക്കേണ്ട വിവാഹ വീട് മരണവീടായി മാറിയതിൻ്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവൻ.