ഇന്ത്യൻ വംശജരായ താരങ്ങൾക്കുനേരെ വിവേചനം, പരിശീലകനെ പുറത്താക്കി അമേരിക്കൻ ക്രിക്കറ്റ് ടീം
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും അമേരിക്കന്‍ ടീമിന്‍റെ നെതര്‍ലന്‍ഡ്സ് പര്യടനത്തിനിടെയുമാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങള്‍ ഉണ്ടായത്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അട്ടിമറികളിലൂടെ സൂപ്പര്‍ എട്ടിലെത്തി ശ്രദ്ധേയരായ അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ പുറത്താക്കി. അമേരിക്കന്‍ ടീമിലെ ഇന്ത്യൻ വംശജരായ താരങ്ങള്‍ക്കെതിര വിവേചനം കാണിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സ്റ്റുവര്‍ട്ട് ലോയെ സ്ഥാനത്തു നിന്ന് പുറത്താക്കിയത്.
ക്യാപ്റ്റനും ഇന്ത്യൻ വംശജനുമായ മോണാങ്ക് പട്ടേല്‍ അടക്കം എട്ടോളം താരങ്ങളാണ് സ്റ്റുവര്‍ട്ട് ലോക്കെതിരെ പരാതിയുമായി ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചത്. ചില കളിക്കാര്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുകയും ഇന്ത്യൻ വംശജരായ താരങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു സ്റ്റുവര്‍ട്ട് ലോക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. തുടര്‍ന്ന് താരങ്ങളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ക്രിക്കറ്റ് ബോര്‍ഡ് ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ലോയെ നീക്കിയത്.
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും അമേരിക്കന്‍ ടീമിന്‍റെ നെതര്‍ലന്‍ഡ്സ് പര്യടനത്തിനിടെയുമാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങള്‍ ഉണ്ടായത്. ചില കളിക്കാരോടുള്ള ലോയുടെ മോശം പെരുമാറ്റം ടീമിന്‍റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെത്തന്നെ ബാധിച്ചുവെന്നും നുണകളിലൂടെയും ആരോപമങ്ങളിലൂടെയും ടീം അംഗങ്ങള്‍ക്കിടയില്‍ അവിശ്വാസ്യത ഉണ്ടക്കാനായിരുന്നു ലോ ശ്രമിച്ചതെന്നും കളിക്കാര്‍ പരാതിപ്പെട്ടിരുന്നു.
അമേരിക്കൻ വംശജരായ താരങ്ങളെ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വംശജരായ താരങ്ങള്‍ക്കെതിരെ തിരിക്കാനും ടീമില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ലോ ശ്രമിച്ചത്. മൊണാങ്ക് പട്ടേലിന് പുറമെ ഇന്ത്യൻ വംശജരായ ഹര്‍മീത് സിംഗ്, മിലിന്ദ് കുമാര്‍ എന്നിവരും ലോക്കെതിരെ പരാതിപ്പെട്ടവരിലുണ്ട്. ഏഴ് മാസം മുമ്പാണ് മുന്‍ ഓസ്ട്രേലിയന്‍ താരം കൂടിയായ ലോയെ അമേരിക്കൻ ടീമിന്‍റെ പരിശലകനായി നിയമിച്ചത്. ലോകകപ്പ് കളിച്ച അമേരിക്കന്‍ ടീമില്‍ ഇന്ത്യ-പാക് വംശജരായ താരങ്ങളാണ് കൂടുതലും കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക