ബുമ്ര ഇന്ത്യക്ക് പ്രതീക്ഷ നല്‍കി, പക്ഷേ രക്ഷയില്ല! ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്

By Web TeamFirst Published Oct 20, 2024, 11:55 AM IST
Highlights

ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു.

ബെംഗളൂരു: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്. വില്‍ യംഗ് (33), രചിന്‍ രവീന്ദ്ര (18) എന്നിവരാണ് ക്രീസില്‍. ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് രണ്ട് വിക്കറ്റുകളും. 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാന്റെയും റിഷഭ് പന്തിന്റെയും വീരോചിത പ്രകടനങ്ങളിലൂടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ജസ്പ്രിത് ബുമ്ര ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. 35 റണ്‍സിനിടെ ഓപ്പണര്‍മാരായ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരെ ബുമ്ര മടക്കി. എന്നാല്‍ യംഗ് - രചിന്‍ സഖ്യം പിടിച്ചുനിന്നതോടെ കിവീസ് അനായാസ ജയം സ്വന്തമാാക്കി. നേരത്തെ 230-3 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ സെഞ്ചുറി നേടിയ സര്‍ഫറാസും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തും ചേര്‍ന്ന് 177 റണ്‍സ് കൂട്ടുകെട്ടിലൂടെ 408 റണ്‍സിലെത്തിച്ചെങ്കിലും 150 റണ്‍സെടുത്ത സര്‍ഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 

Latest Videos

ഓരോ മത്സരം കഴിഞ്ഞാല്‍ മടങ്ങാം! ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് പാകിസ്ഥാന് പുതിയ നിര്‍ദേശം

99 റണ്‍സെടുത്ത റിഷഭ് പന്ത് സ്‌കോര്‍ 433ല്‍ നില്‍ക്കെ വില്യം ഔറൂക്കെയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു. രവീന്ദ്ര ജഡേജയെകൂടി(5) മടക്കി ഔറൂക്കെ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ പ്രതീക്ഷ നല്‍കിയ അശ്വിനെ(15) മാറ്റ് ഹെന്റി മടക്കി. ബുമ്രയെയയും(0), മൊഹമ്മദ് സിറാജിനെയും(0) വീഴ്ത്തിയ ഹെന്റി തന്നെ ഇന്ത്യയുടെ വാലരിഞ്ഞു. കുല്‍ദീപ് യാദവ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 54 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.

കിവീസിനയി മാറ്റ് ഹെന്റിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.ഗ്ലെന്‍ ഫിലിപ്‌സും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 200ന് മുകളില്‍ വിജയലക്ഷ്യം കുറിച്ച് കിവീസിനെ വെല്ലുവിളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂട്ടത്തകര്‍ച്ചയോടെ ഇല്ലാതായി.

tags
click me!