ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഇത്, നേട്ടം കരസ്ഥമാക്കുന്നത് മൂന്നാം തവണ
20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്.
മൂന്നാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി കരസ്ഥമാക്കി കൊൽക്കത്ത. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് കൊൽക്കത്തയ്ക്ക് ഈ നേട്ടം. മഹാനഗരങ്ങളിൽ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് ഈ പദവി നൽകുന്നത്.
2016 മുതൽ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്ക് പ്രകാരം 2021 -ൽ ലക്ഷത്തിൽ 103.4 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ഇത് 86.5 ആണ് എന്നും കണക്കുകൾ പറയുന്നു. 2020 -ൽ അത് 129.5 ആയിരുന്നു.
2021 -ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ 256.8 ഉം 259.9 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്. എന്നാൽ അതേ സമയത്ത് തന്നെ, കൊൽക്കത്തയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. 2021 -ൽ കേസുകളുടെ എണ്ണം 1,783 ആയിരുന്നു എങ്കിൽ അത് 2022 -ൽ 1,890 ആയി ഉയർന്നിട്ടുണ്ട്. കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതൽ ആണിത്.
അതുപോലെ മുൻപത്തെ വർഷം 45 കൊലപാതകക്കേസുകളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 -ൽ 34 കേസുകളാണ് ഉണ്ടായത്. അതുപോലെ, 2022 -ലും 21 -ലും 11 ബലാത്സംഗക്കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 36 സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും, കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള കണക്കുകൾ പ്രകാരമാണ് '2022 -ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ' എന്ന എൻസിആർബി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം