വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുമോഷണം ആരോപിച്ച് ഷാരുഖ് ഖാനെ തല്ലികൊന്നു; തല്ല് കിട്ടിയവര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്
ചൊവ്വാഴ്ച്ച രാത്രി ബറേലിയിലെ ജിന്തോളിയ ഗ്രാമത്തിൽ ഷാരുഖാനടക്കം നാല് പേരെ അമ്പത്തിലധികം പേർ വളയുകയായിരുന്നു. ഷാരൂഖിനെ ജനക്കൂട്ടം മർദ്ദിച്ചവശനാക്കി. കന്നുകാലികളെ മോഷ്ടിച്ചു എന്ന് വിളിച്ചു പറഞ്ഞായിരുന്ന ആക്രമണം. വിവരം അറിഞ്ഞെത്തിയ പൊലീസ് ഷാരുഖിനെ ആറ് മണിയോടെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ടത്തിന്‍റെ ആക്രമണവും കൊലപാതകവും. ബറേലിയിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുപതുകാരനായ ഷാരൂഖ് ഖാനെ ജനക്കൂട്ടം തല്ലിക്കൊന്നു. മൂന്നുപേർക്ക് പരിക്കേറ്റു. ആക്രമണത്തിന് ഇരയായവർക്കെതിരെ, കാലി മോഷണത്തിന് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച്ച രാത്രി ബറേലിയിലെ ജിന്തോളിയ ഗ്രാമത്തിൽ ഷാരുഖാനടക്കം നാല് പേരെ അമ്പത്തിലധികം പേർ വളയുകയായിരുന്നു. ഷാരൂഖിനെ ജനക്കൂട്ടം മർദ്ദിച്ചവശനാക്കി. കന്നുകാലികളെ മോഷ്ടിച്ചു എന്ന് വിളിച്ചു പറഞ്ഞായിരുന്ന ആക്രമണം. വിവരം അറിഞ്ഞെത്തിയ പൊലീസ് ഷാരുഖിനെ ആറ് മണിയോടെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. ഷാരുഖ് അമിത അളവിൽ മരുന്ന് കഴിച്ചിരുന്നതായി പൊലീസ് ആരോപിച്ചെങ്കിലും ആശുപത്രി അധികൃതർ നിഷേധിച്ചു. ദുബായിൽ ജോലി ചെയ്യു ഷാരുഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കൊലപാതക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.