ചെന്നൈ -മംഗളൂരു എക്സ്പ്രസിലെ എ.സി കോച്ചിൽ നിന്ന് പിടികൂടിയത് വൻ കഞ്ചാവ് ശേഖരം; ആളില്ലാത്ത 2 ബാഗുകൾ കണ്ടെടുത്തു
ആളില്ലാത്ത ഒരു ഷോൾഡർ ബാഗിലും ഒരു ട്രാവലർ ബാഗിലുമായാണ് കഞ്ചാവ് ശേഖരമുണ്ടായിരുന്നത്. എന്നാൽ ഇത് കൊണ്ടുവന്നയാളിനെ കണ്ടെതതാനായില്ല.
![two abandoned bags spotted near the toilet in B2 coach of Chennai Mangaluru express and seized by authorities two abandoned bags spotted near the toilet in B2 coach of Chennai Mangaluru express and seized by authorities](https://static-ai.asianetnews.com/images/01hx18p52vymachgz9termjwr8/palakkad-railway-station_363x203xt.jpg)
പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. എന്നാൽ ഇത് ആരാണ് ട്രെയിനിൽ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. ആരെയും പിടികൂടാനും സാധിച്ചിട്ടില്ല.
ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് ആളില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തിയത്. ഒരു ഷോൾഡർ ബാഗിലും ഒരു ട്രാവലർ ബാഗിലുമായി 15 പൊതികളുണ്ടായിരുന്നു. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ആണെന്ന് കണ്ടെത്തയത്. രണ്ട് ബാഗുകളിലുമായി ആകെ 16.85 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ഇത് കൊണ്ടുവന്ന ആളിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പാലക്കാട് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും പാലക്കാട് റെയിൽവെ സംരക്ഷണ സേന അസിസ്റ്റന്റ് ഇൻസ്പെക്ടർ സുനിൽകുമാറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. റെയിൽവെ സംരക്ഷണ സേന കോൺസ്റ്റബിൾ എൻ.ശ്രീജിത്ത്, വനിതാ കോൺസ്റ്റബിൾ എ.അമൃത, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്കുമാർ, എക്സൈസ് പ്രിവന്റീവ് ആഫീസർമാരായ യാസർ അറഫാത്ത്, ശരവണൻ എക്സൈസ് ഡ്രൈവർ വിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം