Asianet News MalayalamAsianet News Malayalam

പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്; ആർഎസ്എസ് ബന്ധം കോൺഗ്രസിനെന്ന് മന്ത്രിമാർ

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയം തള്ളിയതോടെ അംഗങ്ങൾ ഇറങ്ങിപ്പോയി

Thrissur Pooram row Opposition leader blames CM pinarayi Vijayan first accused
Author
First Published Oct 9, 2024, 3:43 PM IST | Last Updated Oct 9, 2024, 3:43 PM IST

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ്. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ആർഎസ്എസ് ബന്ധം കോൺഗ്രസിനാണെന്നും ആർഎസ്എസ് എന്ന് പറയാൻ പ്രതിപക്ഷത്തിന് മടിയാണെന്നും മന്ത്രിമാർ മറുപടിയിൽ വിമർശിച്ചു. അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കാര്യം ചോദിക്കുമ്പോ തലശേരി കലാപത്തിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല ഉത്തരമാണ് വേണ്ടതെന്ന് വിഡി സതീശൻ അടിയന്തിര പ്രമേയ ചർച്ചയിൽ പറഞ്ഞു. ബിജെപി ഹിന്ദുക്കളെ വഞ്ചിച്ചു. അവരും ഗൂഢാലോചനയിൽ പങ്കാളികളായി. അഹങ്കാരത്തോടെ ആരോടാണ് താൻ പെരുമാറിയത്? നിങ്ങൾ ആരെയോ പറ്റി പറയാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിന് ധൈര്യമില്ലാത്തത് കൊണ്ട് തന്നെ പറയുകയാണെന്നും മന്ത്രിമാരോട് വിഡി സതീശൻ പറഞ്ഞു.

വെടിക്കെട്ട് മാത്രമല്ല മറ്റെല്ലാ ചടങ്ങും അലങ്കോലമായിരുന്നു. പൂരത്തിന് ക്രമസമാധാനം ഉറപ്പിക്കാൻ പ്ലാൻ തയ്യാറാക്കിയത് എഡിജിപിയായിരുന്നു. കമ്മീഷണറുടെ പ്ലാൻ അംഗീകരിച്ചിരുന്നില്ല. പൂരം നടത്താനായിരുന്നോ കലക്കാനായിരുന്നോ എഡിജിപി പ്ലാൻ ഉണ്ടാക്കിയത് എന്നാണ് അറിയേണ്ടത്.  ജനങ്ങളോടും ജനപ്രതിനിധികളോടും ദേവസ്വം ഭാരവാഹികളോടും പൊലീസ് അപമര്യാദയായി പെരുമാറി. പൂരം കലക്കലിൻ്റെ ബ്ലൂ പ്രിൻ്റ് ഉണ്ടാക്കിയ എഡിജിപി വാർത്ത പുറത്തായപ്പോ കമ്മീഷണറെ കരുവാക്കി തടിയൂരി. എല്ലാ എഴുന്നള്ളിപ്പും തടസ്സപ്പെട്ടപ്പോൾ സുരേഷ് ഗോപിയെ എഴുന്നെള്ളിച്ചു. വത്സൻ തില്ലങ്കേരി അകമ്പനിയായി മുന്നിലും പുറകിലും പൊലീസ് ഉണ്ടായിരുന്നു. തൃശ്ശൂരിൽ യു‍ഡിഎഫ് വോട്ടുകൾ പോയത് എൽഡിഎഫിലേക്കാണ്. ന്യൂനപക്ഷ വോട്ടുകൾ ജയസാധ്യത കൂടുതലുള്ള സുനിൽകുമാറിന് പോൾ ചെയ്തു. ജയ സാധ്യത കൂടുതൽ ആളുകൾക്ക് ആണ് മതന്യൂനപക്ഷങ്ങൾ വോട്ട് ചെയ്തതെന്നും അദ്ദേഹം പറ‌ഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ വിഎൻ വാസവൻ ആരാണ് പൂരം കലക്കിയതെന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് വരുമ്പോൾ മനസിലാകുമെന്ന് പറഞ്ഞു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കെപിസിസി പ്രസിഡൻ്റിനാണ് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കിയത് തന്നെയാണെന്ന് പറഞ്ഞ മന്ത്രി കെ രാജൻ നടുവിലാൽ ഭാഗത്ത് നിന്ന് പ്രകടനം പോലെ ആളെത്തിയതിന്റെ പിന്നിലാണ് ഗൂഢാലോചന നടന്നതെന്ന് ആരോപിച്ചു. ശ്രീമൂലസ്ഥാനത്തേക്ക് എങ്ങനെയാണ് മാർച്ച് ഉണ്ടായത്? രാവിലെ നടത്തേണ്ട വെടിക്കെട്ട് ഉച്ചക്ക് ശേഷം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത് ആരാണ്? വെടിക്കെട്ട് ഉച്ചക്ക് ശേഷം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചതാരാണ്? ഗൂഢാലോചനക്കാരെ പൊതുജനത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പിന്നിൽ എഡിജിപി ഉള്ളതുകൊണ്ട് കൂടിയാണ് അന്വേഷണം  നടത്തുന്നത്. പിന്നിൽ ആർഎസ്എസ് എന്ന് പറയാൻ മടിക്കുന്ന പ്രതിപക്ഷം വളഞ്ഞും തിരിഞ്ഞും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി രാജൻ വിമർശിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios