Asianet News MalayalamAsianet News Malayalam

കാഫിര്‍ വിവാദത്തിൽ കെകെ ലതികയുടേത് സദുദ്ദേശ ഇടപെടൽ, വ്യക്തിഹത്യ നടത്താൻ യുഡിഎഫ് നീക്കം, ചെറുക്കുമെന്നും സിപിഎം

വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താൻ കൃത്യമായ അന്വേഷണം വേണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

KK Latika s intervention in the Kafir controversy is good intentional CPM
Author
First Published Jun 18, 2024, 8:24 PM IST | Last Updated Jun 18, 2024, 8:25 PM IST

കോഴിക്കോട്: കെകെ ലതികയ്ക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഎം. കാഫിർ വിഷയത്തിൽ കെകെ ലതികയും എൽഡിഎഫും നടത്തിയത് സദുദ്ദേശപരമായ ഇടപെടലാണ്. അതിന്റെ പേരിൽ  അവരെ വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് നീക്കം എന്നും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താൻ കൃത്യമായ അന്വേഷണം വേണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
 
പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വളരെ മ്ലേച്ഛമായ നിലയിൽ വർഗ്ഗീയവിദ്വേഷം ആളിക്കത്തിക്കുന്നതിനുതകുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യുഡിഎഫ് വടകരയിൽ നടത്തിയത്. മാതൃഭൂമിയുടെ ഓൺലൈൻ പേജ് ദുരുപയോഗിച്ചും, റിപ്പോർട്ടർ ചാനൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ.ശൈലജ ടീച്ചറുമായി നടത്തിയ അഭിമുഖം തെറ്റായി ചിത്രീകരിച്ചും, അഭിവന്ദ്യനായ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ലെറ്റർ ഹെഡ് കൃത്രിമമായി ഉണ്ടാക്കിയും മറ്റും ഇക്കൂട്ടർ നടത്തിയ ഒട്ടേറേ പ്രചാരണങ്ങൾ ഇതിനുദാഹരണമാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു.

ഇതിനു പുറമെ ശൈലജ ടീച്ചർക്കെതിരെ വൃത്തികെട്ട അശ്ലീല പ്രചാരണവും നടത്തുകയുണ്ടായി. ഇതിനെല്ലാം എതിരെ അതാത് ഘട്ടത്തിൽ തന്നെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും, പൊലീസ് മേധാവികൾക്കും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് 'കാഫിർ' പ്രയോഗമടങ്ങിയ പരാമർശങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഘട്ടത്തിൽ തന്നെ എൽഡിഎഫ് ബന്ധപ്പെട്ടവർക്കെല്ലാം പരാതികളും നൽകിയിട്ടുണ്ട്.

ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന സന്ദേശത്തോടെ, സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശപരമായ ഇടപെടലാണ്  കെകെ.ലതികയും എൽഡിഎഫുമെല്ലാം വടകരയിൽ നടത്തിയത്. കെകെ.ലതിക ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും പ്രവർത്തകരും എൽഡിഎഫ് ഒന്നാകെയും എക്കാലത്തും മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിലകൊള്ളുന്നവരെന്ന കാര്യം നാടിനാകെ ബോധ്യമുള്ളതാണ്. 

വർഗ്ഗീയവിദ്വേഷ പ്രചാരണങ്ങൾക്കെതിരായ പരാതികളിൽ അന്വേഷണം നടക്കുന്നതിനിടയിൽ  സഖാവ് കെകെ.ലതികയെ വ്യക്തിഹത്യ നടത്തുന്ന നിലയിൽ യുഡിഎഫ് നടത്തുന്ന പ്രചാരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അസംബന്ധ പ്രചാരണങ്ങൾ അഴിച്ചുവിട്ട് ലതികയെയും അതിലൂടെ സിപിഎമ്മി നെയും എൽഡിഎഫിനേയും കരിവാരി തേക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയും. കൃത്യമായ അന്വേഷണത്തിലൂടെ വർഗ്ഗീയവിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് പങ്കുവച്ച വാര്‍ത്താ കുറിപ്പിൽ ആവശ്യപ്പെടുന്നു.

'കാഫിർ' പ്രയോഗം സിപിഎം സൃഷ്ടി, നടത്തിയത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചാരണം: വി ഡി സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios