'പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി, വെടിക്കെട്ട് വൈകിച്ചു'; കലക്കിയത് സർക്കാരെന്ന് സുരേന്ദ്രന്‍
പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
പാലക്കാട്: തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെതന്നും അദ്ദേഹം ചോദിച്ചു
പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്എസിനോ ബിജെപിക്കോ ഇതിൽ ഒരു ബന്ധവുമില്ല. ആർഎസ്എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോൾ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം. ഇടതുപക്ഷത്തിൻ്റെയും യുഡിഎഫിന്‍റേയും സ്ഥാനാർത്ഥികൾ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.