തലസ്ഥാന ജില്ലയിൽ ഞെട്ടിക്കുന്ന ക്രൂരത, ഹെൽമറ്റ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; 'അക്കാനി മണിയനെ' തേടി പൊലീസ്
ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടോടെയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്
തിരുവനന്തപുരം: വെള്ളറടയിൽ ഹെൽമെറ്റ് കൊണ്ട് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അക്കാനി മണിയനെ കണ്ടെത്താനായുള്ള ഊർജ്ജിത അന്വേഷണത്തിലാണെന്ന് വെള്ളറട പൊലിസ് അന്വേഷണം വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു അക്കാനി മണിയൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ ക്രൂരമായി മർദ്ദിച്ചത്. അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തകുമാറിന്‍റെ ജീവൻ രക്ഷിക്കാൻ ഏഴ് നാളായി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടോടെയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം ആലപ്പുഴയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത മാവേലിക്കരയിൽ നാല് വയസുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തിലൂടെയായിരുന്നു എന്നാണ്. മകളെ കൊലപ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു . ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്തതെന്നുമാണ് വ്യക്തമാകുന്നത്. കുറച്ച് നാളുകളായി ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്.
അതിനിടെ കസ്റ്റഡിലുള്ള ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ആത്മഹത്യാശ്രമം നടത്തിയത്. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവ് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.