Latest Videos

സ്ത്രീധനം വേണ്ട, പകരം വധുവിന് ജോലി ലഭിച്ച ശേഷം ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് വരന്‍

By Web TeamFirst Published Jul 1, 2024, 12:25 PM IST
Highlights

ഇരുവരുടെയും വിവാഹ ചടങ്ങുകളും വ്യത്യസ്തമായിരുന്നു, ഒരു തേങ്ങയും ഒരു രൂപയും അനിതയ്ക്ക് നല്‍കിയാണ് ജയ് വിവാഹിതനായത്. 


ന്ത്യന്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലെ മുഖ്യ കാരണങ്ങളിലൊന്നാണ് സ്ത്രീധനം. വിവാഹ വേളയില്‍ വധുവിന്‍റെ കുടുംബം വരന് നല്‍കാമെന്നേറ്റ സ്ത്രീ ധനം നല്‍കാത്തതിന്‍റെ പേരില്‍ നിരവധി വിവാഹ ബന്ധങ്ങള്‍ വിവാഹമോചനത്തിലേക്കും ചിലത് കൊലപാതകങ്ങളിലേക്കും വരെ നീളുന്നു. പലപ്പോഴും വാര്‍ത്തകളിലെ പ്രധാന തലക്കെട്ടുകള്‍ പോലുമായി ഇവ മാറുന്നു. എന്നാല്‍ രാജസ്ഥാനില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഗഡിൽ നിന്നുള്ള ജയ് നാരായൺ ജാഖർ എന്ന വരൻ, തനിക്ക് സ്ത്രീധനം വേണ്ടെന്നും പകരം വധുവിന് ജോലി ലഭിച്ച ശേഷം ലഭിക്കുന്ന ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. 

വരൻ ജയ് നാരായൺ ജാഖർ പബ്ലിക് വെൽഫെയർ ഡിപ്പാർട്ട്മെന്‍റിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ്മ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം നേടുന്നത് സമ്പത്തിനേക്കാള്‍ ഒട്ടും കുറവല്ലെന്ന് അഭിപ്രായപ്പെട്ട ജയ്, അനിതയുടെ മാതാപിതാക്കള്‍ അവളെ ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ഇരുവരുടെയും വിവാഹ ചടങ്ങുകളും വ്യത്യസ്തമായിരുന്നു. ഒരു തേങ്ങയും ഒരു രൂപയും അനിതയ്ക്ക് നല്‍കിയാണ് ജയ് വിവാഹിതനായത്, ജയ്‍യുടെ കുടുംബമാണ് സ്ത്രീധനം വേണ്ടെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നെറ്റിസണ്‍സിനെ ആവേശത്തിലാക്കി 'ഹ്യൂമന്‍സീ' എന്ന വിളിക്കപ്പെട്ട ഒലിവർ ചിമ്പാന്‍സിയുടെ ചിത്രങ്ങൾ വൈറൽ

'എന്‍റെ മുത്തച്ഛനിൽ നിന്നും അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സമൂഹത്തിൽ നിലനിൽക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാൻ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചു. എന്‍റെ കുടുംബാംഗങ്ങൾ ഈ തീരുമാനത്തിൽ എന്നെ പൂർണ്ണമായും പിന്തുണച്ചു,'  ജയ് നാരായൺ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ബിരുദാനന്തര ബിരുദം നേടിയ അനിത, ഇപ്പോള്‍ ജോലിക്കായി ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് അനിതയുടെ ശമ്പളം അവളുടെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്നും ജയ് നാരായണന്‍റെ കുടുംബം വധുവിന്‍റെ കുടുംബത്തിന് വാക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജയ് നാരായണന് അഭിനന്ദന പ്രവാഹമാണ്. വരന്‍റെയും വധുവിന്‍റെയും തീരുമാനത്തെ ദത്ത രാംഗഡ് എംഎൽഎ വീരേന്ദ്ര സിംഗും പ്രശംസിച്ചു.  സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുരാചാരം ഇല്ലാതാക്കാനുള്ള നല്ല നടപടിയാണിതെന്ന് എംഎൽഎ വിവാഹത്തില്‍ പങ്കെടുക്കവേ പറഞ്ഞു. അതേസമയം 1860 ലെ ഐപിസി എന്നിവയുൾപ്പെടെ സ്ത്രീധന സമ്പ്രദായം നിരോധിക്കാൻ ഇന്ത്യയിൽ നിരവധി നിയമങ്ങളുണ്ട്.  1961 ലാണ് ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം വരുന്നത്. നിരവധി എൻജിഒകളും ആക്ടിവിസ്റ്റുകളും ഇന്ന് രാജ്യത്ത് സ്ത്രീധന സമ്പ്രദായത്തിന് അറുതി വരുത്താനായി തീവ്രശ്രമത്തിലാണ്. 

ദുബായില്‍ ബഹുനില ഹോട്ടലിന്‍റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിടുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍

click me!