ലെബനണിലെ പേജർ സ്ഫോടനം; രാജ്യാതിർത്തികള്‍ കടക്കുന്ന അന്വേഷണം

By Alakananda RFirst Published Oct 3, 2024, 3:12 PM IST
Highlights

ലബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ലിഥിയം ബാറ്ററിയിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്ന രീതി ഒരിക്കലും കണ്ടുപിടിക്കാൻ പറ്റാത്ത തരത്തിലായിരുന്നു. ബാറ്ററി കേസിന് ഉള്ളിലായിരുന്നിരിക്കും ഡിറ്റണേറ്ററും സ്ഫോടകവസ്തുവും സ്ഥാപിച്ചത് എന്നാണ് വിദഗ്ധരുടെ അനുമാനം.


ചാരക്കഥ പോലും തോറ്റുപോകും. ലബനണിലെ പേജർ സ്ഫോടനങ്ങൾ നടപ്പാക്കിയ വഴികളതാണ്. അന്വേഷണം നടക്കുന്നത് പല രാജ്യങ്ങളിലാണ്. തായ്‍വാൻ, ഹംഗറി, നോർവേ, ബൾഗേറിയ അങ്ങനെ നീളുന്നു. ലിഥിയം ബാറ്ററിയിൽ എക്സ്റെ മെഷീനിൽ പോലും തെളിയാത്ത തരത്തിൽ സ്ഫോടകവസ്തു സ്ഥാപിച്ചത്. അത് ലബനണിലെത്തിച്ചത്. യഥാർത്ഥ കമ്പനികൾ, ഷെൽ കമ്പനികൾ, കാണാമറയത്തുള്ള ഉടമസ്ഥ‌ർ, അപ്രത്യക്ഷരായവർ... അങ്ങനെ എല്ലാമുണ്ട് ആ അന്വേഷണ പരിധിയിൽ.

അന്നേ ദിവസം സ്വിച്ചോഫ് ആയിരുന്ന പേജറുകൾ ലബനീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി നോക്കി. സ്വിച്ചോഫ് ആയിരുന്ന പേജറുകളിൽ സ്ഫോടനത്തിടയാക്കിയ സന്ദേശങ്ങൾ വന്നില്ല. അത് കൊണ്ട് മാത്രം ഉടമസ്ഥർ രക്ഷപ്പെട്ടു. അവ ഓണാക്കി നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി. ഇസ്രയേലാണ് പിന്നിലെന്ന് സ്വാഭാവികമായും സംശയിക്കുന്നു. എല്ലാവരും ആരോപിക്കുന്നു.

Latest Videos

ഇസ്രയേൽ

ഇസ്രയേലിന്‍റെ ചരിത്രത്തിൽ അങ്ങനെ പല ഓപ്പറേഷൻസും ഉണ്ടായിട്ടുണ്ട്. ആറ് ദിവസം മാത്രം നീണ്ട അറബ് ഇസ്രയേൽ യുദ്ധത്തിൽ നേടിയ വിജയം ഒന്ന്. അതിവിദഗ്ധമായ സൈനിക നീക്കത്തിലൂടെ വ്യോമാക്രമണത്തിലൂടെ അറബ് സൈന്യത്തെ തകർത്ത്, സമാധാനത്തിന് വഴങ്ങാതിരുന്ന സിറിയയുടെ ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത് സമാധാന ധാരണക്ക് നിർബന്ധിതരാക്കിയതോടെ ആ യുദ്ധം അവസാനിച്ചു.

ഉഗാണ്ടയിലെ ഇന്‍റബീ വിമാനത്താവളത്തിൽ (Entebbe Airport) പലസ്തീൻ സംഘടന ബന്ദികളാക്കിയ വിമാനയാത്രക്കാരെ ഒറ്റ മണിക്കൂർ നീണ്ട റെയ്ഡിലൂടെ മോചിപ്പിച്ചത് മറ്റൊന്ന്. ഇസ്രേയലിന്‍റെ മൊസാദിന് പല ഓപ്പറേഷന്‍സുണ്ട് ഇത്തരത്തിൽ എടുത്ത് പറയാൻ. പലസ്തീൻ നേതാക്കളെ മറ്റ് രാജ്യങ്ങളിൽ വച്ച് വധിച്ചതടക്കം. അടുത്തിടെ ഇറാനിൽ വച്ച് നടത്തിയ ഇസ്മയിൽ ഹന്യയുടെ കൊലപാതകം പോലെ.

മൊസാദിനാണ് വിദേശ ഓപ്പറേഷൻസിന്‍റെ ചുമതല. ഷിൻബെത് ആഭ്യന്തര ഇന്‍റലിജൻസ്. പിന്നെ സൈന്യം. മൂന്ന് കൂട്ടരും ചേർന്നുള്ള ഓപ്പറേഷനായിരുന്നു പേജർ സ്ഫോടനങ്ങൾ എന്നാണ് സിഎന്‍എന്‍ റിപ്പോർട്ട്. ലബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ലിഥിയം ബാറ്ററിയിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്ന രീതി ഒരിക്കലും കണ്ടുപിടിക്കാൻ പറ്റാത്ത തരത്തിലായിരുന്നു. ബാറ്ററി കേസിന് ഉള്ളിലായിരുന്നിരിക്കും ഡിറ്റണേറ്ററും സ്ഫോടകവസ്തുവും സ്ഥാപിച്ചത് എന്നാണ് വിദഗ്ധരുടെ അനുമാനം.

ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം

തായ്‍വാന്‍

പേജറുകളിലുണ്ടായിരുന്നത് തായ്‍വാനിലെ ഗോൾഡ് അപ്പോളോ (Gold Apollo) എന്ന പേര്. പക്ഷേ, അവർ ഈ മോഡൽ നിർത്തിയിട്ട് കാലങ്ങളായി എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. എആർ 924 എന്ന മോഡൽ നിർമ്മിക്കാൻ കരാർ നൽകിയിരുന്നത് ഹംഗറി ആസ്ഥാനമായ കമ്പനിക്ക്. അതിന്‍റെ ഇടനിലക്കാരി മുൻ ജീവനക്കാരി തെരേസാ വു (Teresa Wu). അവർ അപ്പോളോയിലെ ജോലി വിട്ടത് രണ്ട് വർഷം മുമ്പ്. എന്നിട്ട് അപ്പോളോ സിസ്റ്റംസ് ലിമിറ്റഡ് (Appollo Systems Lit.) എന്ന കമ്പനി തുടങ്ങി. പക്ഷേ, അതിന്‍റെ വെബ്സൈറ്റ് പോലും ഇപ്പോള്‍ കാണ്മാനില്ല.

കൗതുകകരമായ കാര്യം, 2022 ലും '23 ലും ഈ പറയുന്ന അപ്പോളോ സിസ്റ്റംസ് അവരുടെ യൂട്യൂബ് ചാനലില്‍ ഗോൾഡ് അപ്പോളോയുടെ എആർ 924 പേജർ മാതൃകകളുടെ വീഡിയോ പങ്കുവച്ചിരുന്നു. ലിഥിയം ബാറ്ററിയുള്ള മാതൃക. പക്ഷേ, ഗോൾഡ് അപ്പോളോ ലിഥിയം ബാറ്ററിയുള്ള പേജർ തായ്‍വാനിൽ നിർമ്മിക്കുന്നില്ല. അവർ ഡബിൾ എഎ (AA) ബാറ്ററികൾ മാത്രമാണ് ഉപയോഗിക്കുന്നത്. തായ്‍വാനിൽ കർശന നിരീക്ഷണത്തിലാണ് ഇതെല്ലാം നടക്കുന്നതും.

ഹംഗറി, ബൾഗേറിയ വഴി നോർവെ

2023 ലോ '24 ലോ ഹംഗറിയിലേക്ക് പേജറുകൾ കയറ്റി അയച്ചിട്ടില്ലെന്ന് തായ്‍വാനീസ് കസ്റ്റംസ് റെക്കോർഡുകളും തെളിയിക്കുന്നു. പക്ഷേ, 2022 -ൽ 200 പേജറുകൾ കയറ്റി അയച്ചിട്ടുണ്ട്. ഹംഗറിയിലെ ബിഎസി കൺസൾട്ടിംഗ് (BAC Consulting) എന്ന കമ്പനിക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് സംശയം. പക്ഷേ, ഹംഗറിയിൽ ഇത്തരത്തിലെ നിർമ്മാണമൊന്നും നടന്നിട്ടില്ലെന്നാണ് ഇന്‍റലിജൻസ് അവകാശപ്പെടുന്നത്. ഹംഗറി, വിരൽ ചൂണ്ടിയത് ബൾഗേറിയയിലേക്ക്. അങ്ങനെ നോർട്ട ഗ്ലോബൽ ലിമിറ്റഡ് (Norta Global Ltd.) എന്ന കമ്പനിയും അന്വേഷണ പരിധിയിലായി. എന്നാല്‍ ബൾഗേറിയയിലും നിർമ്മാണം നടന്നിട്ടില്ലെന്ന് കണ്ടെത്തി. വെറും പണമിടപാട് മാത്രമാണ് കമ്പനി നടത്തിയതെന്നും തെളിഞ്ഞു. പക്ഷേ, നോർവീജിയൻ പൗരത്വമുള്ള മലയാളിയാണ് കമ്പനി ഉടമ. അങ്ങനെ അന്വേഷണം നോർവെയിലും നീണ്ടു.

ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

കൊല്ലപ്പെട്ടത് മൂന്നാം നിര

ഹിസ്ബുള്ളയ്ക്ക് ഒരു കാര്യത്തിൽ മാത്രമാണ് ആശ്വാസമാണ്. പല പ്രമുഖരായ നേതാക്കളെയും കൊല്ലാനായിരുന്നു പേജർ പദ്ധതി. പക്ഷേ, പ്രമുഖ നേതാക്കളെല്ലാം ഉപയോഗിച്ചിരുന്നത് പഴയ മോഡലുകൾ. അതുകൊണ്ട് അവർ രക്ഷപ്പെട്ടു. നസ്റള്ളയും രക്ഷപ്പെട്ടത് അങ്ങനെയാവണം. ലക്ഷ്യമിട്ടത് ആരെയാണെങ്കിലും അവർക്കൊപ്പവും ചുറ്റും ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടു. 'യുദ്ധക്കുറ്റത്തിന് സമാനം' എന്നാണ് വിദഗ്ധ പക്ഷം. ഇനിയൊരു സമാധാന ധാരണക്കുള്ള സാധ്യതയ്ക്ക് തന്നെ ഇത് മുറിവേൽപ്പിച്ചിരിക്കുന്നു.

സൗദിയും അകലുന്നു

ഇസ്രയേലിനെതിരെ അണിനിരക്കുന്ന ശത്രുക്കളുടെ എണ്ണം കൂടുകയും ചെയ്തു. ഹമാസ്, ഹിസ്ബുള്ള, ഹൂതി, ഇറാൻ. ഇവർ നേരത്തെ ഒറ്റക്കെട്ടാണ്. ഇപ്പോഴതിന് ഒപ്പം നിൽക്കുകയാണ് സൗദി അറേബ്യയും. ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയുടെ ശ്രമഫലമായി ഉണ്ടാക്കിയെടുത്ത സഹകരണ കരാറുകൾ നിലനിൽക്കേണ്ടത് ഇസ്രയേലിന്‍റെയും ആവശ്യമാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള കരാറിൽ സൗദി മാത്രമാണ് മാറി നിന്നിരുന്നത്. അതും ഒന്ന് അടുത്തുവരികയായിരുന്നു. പക്ഷേ, ഇതോടെ പോയിക്കിട്ടി. ഇസ്രയേലുമായുളള കരാറിനില്ലെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.

മയക്കുമരുന്ന് നൽകി കാഴ്ചവച്ചത് 80 പേര്‍ക്ക്, ഭർത്താവിനെതിരെ പരസ്യവിചാരണ ആവശ്യപ്പെട്ട് ഭാര്യ

യുഎസ് നയം മാറ്റണം

ഇക്കാര്യത്തിൽ പടിഞ്ഞാറിന്‍റെ നിലപാടും നയവും മാറേണ്ടതുണ്ട് എന്നാണ് വിദഗ്ധ പക്ഷം. പടിഞ്ഞാറിന്‍റെ എന്നാൽ, പ്രധാനമായും അമേരിക്കയുടെത്. ഈ ഘട്ടത്തിലും ഇസ്രയേലിനെ മിതമായി മാത്രം വിമർശിച്ചും ആയുധങ്ങൾ നൽകുന്നത് തുടർന്നും അമേരിക്ക ഇസ്രയേലിനെ പ്രോൽസാഹിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. ഇറാനെ ബദ്ധശത്രുവായി കാണുന്ന അമേരിക്ക, ഇറാനെ ഒറ്റപ്പെടുത്തിക്കൊണ്ടാണ് ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള കരാറുകളുടെ ശിൽപ്പിയായത്. ഏറ്റവും വലിയ ഭീഷണിയായി കാണുന്നത് ഇറാന്‍റെ ആണവ പദ്ധതിയാണ്.

ആണവപദ്ധതി ഉപേക്ഷിച്ച ചരിത്രം യുക്രൈയ്ന് മാത്രമേയുള്ളൂ. സോവിയറ്റ് യൂണിയനായിരുന്നപ്പോൾ യുക്രൈയ്നിലായിരുന്നു ആണവ ശേഖരം. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈയ്ൻ അത് റഷ്യക്ക് കൈമാറി. ലാഭമെന്ത് എന്ന് ചോദിച്ചാൽ നഷ്ടം മാത്രമാണ്  യുക്രൈയ്ന്. ആ ആണവശേഖരം സൂക്ഷിച്ചിരുന്നെങ്കിൽ ഇന്ന് റഷ്യ യുക്രൈയ്നെ ആക്രമിക്കില്ലായിരുന്നു. ഇതൊക്കെ പലവശങ്ങൾ മാത്രമാണ്. ചർച്ചകളിലൂടെ പരിഹാരം കാണുക. അതാണ് ഏക വഴി. ഹമാസിനോടുള്ള പകരം വീട്ടാൻ ജനലക്ഷങ്ങളെ കൊന്നൊടുക്കുക. മറ്റൊരു രാജ്യം അതിന് പിന്തുണ നൽകുക. രണ്ടും ഒരുപോലെ അപകടം.

 

click me!