2023 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ആലപ്പുഴ: 71 വയസുള്ള സ്ത്രീയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതികള്‍ ഒരു വര്‍ഷത്തിന് ശേഷം ശേഷം പൊലീസ് പിടിയിലായി. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. പെരിങ്ങാല മുരുകാലയം വീട്ടില്‍ സതീഷ് (36), ചെട്ടികുളങ്ങര തണല്‍വീട്ടില്‍ സുജിത്ത് (41) എന്നിവരാണ് പിടിയിലായത്.
2023 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അറുന്നൂറ്റി മംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കായി പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം കാണിച്ചിരുന്നു. സാഹചര്യങ്ങള്‍ മനസ്സിലാക്കിയശേഷം സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി 28 -ന് വൈകിട്ട് ഏഴുമണിക്ക് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് പ്രതികള്‍ കടന്നുകളയുകയായിരുന്നു. മോഷണം നടത്തിയ ശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. പിന്നീട് പ്രതികള്‍ ഒളിവിലായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാവേലിക്കര പൊലീസ് അന്വേഷണം നടത്തിവരികെയാണ് ഇന്നലെ പ്രതികളെ ചെട്ടികുളങ്ങരയില്‍ നിന്നും മാവേലിക്കര പൊലീസ് പിടികൂടുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി. കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ശിവരാത്രി ആഘോഷത്തിനിടെ വന്‍ കവര്‍ച്ച: സ്ത്രീകളുടെ ഏഴ് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
അതേസമയം, ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടി പൊലീസ്. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം