കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹിയ്ക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്.
210 റൺസ് എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് തകര്‍ച്ചയോടെ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പേൾ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. 15 പന്തിൽ 23 റൺസുമായി ഫാഫ് ഡുപ്ലസിയും 2 പന്തിൽ 2 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സുമാണ് ക്രീസിൽ.
ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശാര്‍ദ്ദൂൽ ഠാക്കൂര്‍ ലഖ്നൗവിന് മേൽക്കൈ നൽകി. മൂന്നാം പന്തിൽ തന്നെ അപകടകാരിയായ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെയും അഞ്ചാം പന്തിൽ അഭിഷേക് പോറെലിനെയും ശാര്‍ദ്ദൂൽ മടക്കിയയച്ചു. രണ്ടാം ഓവറിൽ സമീര്‍ റിസ്വിയെ പുറത്താക്കി സിദ്ധാര്‍ത്ഥ് ലഖ്നൗവിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, വിക്കറ്റുകൾ വീണെങ്കിലും പ്രതിരോധത്തിലാകില്ലെന്ന് ഉറപ്പിച്ച് നായകൻ അക്സര്‍ പട്ടേലും ഫാഫ് ഡുപ്ലസിയും ലഖ്നൗ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
ദിഗ്വേഷ് സിംഗ് എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് ബൗണ്ടറികളും സിദ്ധാര്‍ത്ഥ് എറിഞ്ഞ നാലാം ഓവറിൽ ഒരു സിക്സറും രണ്ട് ബൗണ്ടറികളുമാണ് പിറന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം അഞ്ചാം ഓവറിലും ഡുപ്ലസിയും അക്സറും ആഞ്ഞടിച്ചു. ശാര്‍ദ്ദൂൽ ഠാക്കൂറിന്റെ ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും സഹിതം 13 റൺസ് എത്തി. പവര്‍ പ്ലേ അവസാനിക്കുന്ന ആറാം ഓവറിൽ അക്സർ പട്ടേൽ വീണു. ദിഗ്വേഷിനെ ഉയർത്തിയടിക്കാനുള്ള അക്സറിന്റെ ശ്രമം പാളി. സ്ക്വയർ ലെഗ് ബൌണ്ടറിയ്ക്ക് സമീപം നിലയുറപ്പിച്ച നിക്കോളാസ് പൂരാൻ്റെ കയ്യിൽ അക്സറിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ഡൽഹിയ്ക്ക് ജയിക്കാൻ ഇനി 14 ഓവറിൽ 152 റൺസ് വേണം.
READ MORE: ബാറ്റിംഗ് വെടിക്കെട്ടുമായി പൂരാനും മാർഷും; ഒടുവിൽ പിടിച്ചുനിർത്തി ഡൽഹി, വിജയലക്ഷ്യം 210 റൺസ്