മുഷീര്‍ ഖാന് വീണ്ടും സെഞ്ചുറി! അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Jan 30, 2024, 5:26 PM IST
Highlights

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ - ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി.

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മുഷീര്‍ ഖാന്‍ (126 പന്തില്‍ 131) സെഞ്ചുറി നേടിയ മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ആദര്‍ശ് സിംഗ് 52 റണ്‍സ് അടിച്ചെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി മാസണ്‍ ക്ലാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ സിക്‌സിലെത്തുന്നത്. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ - ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ആദര്‍ശിനെ, സാക് കമ്മിന്‍സ് മടക്കി. 58 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഉദയ് സഹാരണ്‍ (34) ക്രീസിലിലേക്ക്. ക്യാപ്റ്റനൊപ്പം 87 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മുഷീറിന് സാധിച്ചു. എന്നാല്‍ 37-ാം ഓവറില്‍ കൂട്ടൂകെട്ട് പൊളിഞ്ഞു.

Latest Videos

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അരവെല്ലി അവനിഷ് (17), പ്രിയാന്‍ മോലിയ (10), സച്ചിന്‍ ദാസ് (15) മുരുകന്‍ അഭിഷേക് (4) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ മുഷീര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 126 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 13 ഫോറും നേടി. 48-ാം ഓവറിലാണ് മുഷീര്‍ മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ മുഷീറിന്റെ രണ്ടാം സെഞ്ചുറിയാണിത്. അയര്‍ലന്‍ഡിനെതിരെയും മുഷീര്‍ സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും താരത്തിന് സാധിച്ചു.

സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അയര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്‌വെ ടീമുകളാണ് കളിക്കുന്നത്.

ടീം ഇന്ത്യ: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാരന്‍, ഉദയ് സഹാരണ്‍, പ്രിയാന്‍ഷു മൊലിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, നമന്‍ തിവാരി, രാജ് ലിംബാനി, സൗമി പാണ്ഡെ.

അപ്രതീക്ഷിതമായി രാഹുലും പോയി! രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി; സാധ്യതാ ഇലവന്‍

click me!