Asianet News MalayalamAsianet News Malayalam

നാല് പ്രണയം ഉണ്ടായിരുന്ന, മൃഗസ്നേഹിയായിരുന്ന, യുദ്ധവിമാനം പറത്തിയ രത്തന്‍ ടാറ്റ

ജീവിതത്തില്‍ പലപ്പോഴായി അദ്ദേഹം നാല് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരു പ്രണയം പോലും വിവാഹത്തിലെത്തിയില്ല. 

interesting facts about ratan tata
Author
First Published Oct 10, 2024, 12:20 PM IST | Last Updated Oct 10, 2024, 12:37 PM IST


മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചാണ് ഒക്ടോബർ 9 -ന് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചത്.  രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടയിൽ മരണപ്പെടുകയുമായിരുന്നു. രത്തൻ ടാറ്റയുടെ വേർപാടിൽ രാജ്യം മുഴുവൻ ദു:ഖിക്കുമ്പോൾ, അധികമാർക്കും അറിയാത്ത അദ്ദേഹത്തെക്കുറിച്ചുള്ള ചില വസ്തുതകൾ അറിയാം

ജീവകാരുണ്യത്തിന് കോടികള്‍ 

ഓരോ വർഷവും കോടിക്കണക്കിന് രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന രത്തൻ ടാറ്റ ഒരു വലിയ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, 300 ബില്യൺ ഡോളറിന്‍റെ സാമ്രാജ്യം സൃഷ്ടിക്കുന്നതിന് മേൽനോട്ടം വഹിച്ചിട്ടും അദ്ദേഹത്തിന് ശതകോടീശ്വരൻ പട്ടികയിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ, ആ വലിയ മനുഷ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം കോടീശ്വര പട്ടികയിൽ ഇടം നേടുക എന്നത് ഒരു വലിയ കാര്യമായിരുന്നില്ല. പകരം ജന മനസ്സുകളിൽ ഇടം നേടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

ബാല്യം മുത്തശ്ശിയോടൊപ്പം 

10 വയസ്സുള്ളപ്പോൾ തന്‍റെ മാതാപിതാക്കൾ വേർപിരിഞ്ഞതോടെയാണ് രത്തൻ ടാറ്റയെ മുത്തശ്ശി നവജ്ബായ് ടാറ്റ ദത്തെടുത്തത്. 1955-ൽ ന്യൂയോർക്ക് സിറ്റിയിലെ റിവർഡെയ്ൽ കൺട്രി സ്കൂളിൽ നിന്ന് ബിരുദം നേടുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിലും ഷിംലയിലും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് അദ്ദേഹം കോർണൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഹാർവാർഡ് ബിസിനസ് സ്കൂളിൽ പഠിച്ചു.

നായ സ്നേഹം, ചാൾസ് രാജകുമാരനില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങാന്‍ പോലും പോകാതിരുന്ന രത്തന്‍ ടാറ്റ

പ്രണയം നാല് പക്ഷേ, അവിവാഹിതന്‍

രത്തന്‍ ടാറ്റയുടെ സ്വകാര്യ ജീവിതം മാധ്യമങ്ങളില്‍ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം ജീവിതത്തില്‍ പലപ്പോഴായി അദ്ദേഹം നാല് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരു പ്രണയം പോലും വിവാഹത്തിലെത്തിയില്ല. 

ടാറ്റയ്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം

രത്തൻ ടാറ്റ തന്‍റെ പര്യായമായി മാറിയ ടാറ്റ ഗ്രൂപ്പിന്‍റെ വളർച്ചയ്ക്കായി സ്വയം സമർപ്പിക്കുന്നതിനായി ഐബിഎമ്മില്‍ നിന്നുള്ള ലാഭകരമായ ജോലി വാഗ്ദാനം നിരസിച്ചു.  1991 -ൽ ടാറ്റ ഗ്രൂപ്പിന്‍റെ സിഇഒ ആയി. പിന്നീട് വിരമിച്ച ശേഷവും ടാറ്റ ഗ്രൂപ്പിന്‍റെ സംരംഭങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം ആഴത്തിൽ ഇടപെട്ടിരുന്നു.

യുദ്ധവിമാനം പറത്തിയ പൈലറ്റ്

പരിശീലനം ലഭിച്ച പൈലറ്റായിരുന്നു ടാറ്റ. 2007-ൽ F-16 ഫാൽക്കൺ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം. ഒരിക്കൽ രത്തന്‍ ടാറ്റ വിമാനം പറത്തവെ എഞ്ചിൻ വായുവിൽ വച്ച് തകരാറിലായി. എന്നാല്‍ മനോധൈര്യത്തോടെ അദ്ദേഹം വിമാനം സുരക്ഷിതമായി ഇറക്കി തന്‍റെ സഹപാഠികളുടെ ജീവൻ രക്ഷിച്ചു.

മൃഗസ്നേഹി

രത്തൻ ടാറ്റയും നായകളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും പ്രസിദ്ധമാണ്. തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ ഹോം കണ്ടെത്തുന്നതിന് അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോം പതിവായി ഉപയോഗിക്കുകയും മുംബൈയിലെ താജ്മഹൽ ഹോട്ടലിൽ പ്രവേശിക്കുന്ന മൃഗങ്ങളെ ദയയോടും കരുതലോടും കൂടി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒപ്പം 165 കോടി ചെലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി മൃഗാശുപത്രി മുംബൈയില്‍ തുറക്കുകയും ചെയ്തു. ർ

കലയുടെ ആരാധകന്‍, കാർ പ്രേമി

രത്തൻ ടാറ്റ ഒരു മികച്ച ആർട്ട് കളക്ടറും കാർ പ്രേമിയുമായിരുന്നു.  പെയിന്‍റിംഗുകളും ഫോട്ടോഗ്രാഫുകളും മുതൽ ശിൽപങ്ങൾ വരെ അദ്ദേഹത്തിന്‍റെ കലാ ശേഖരത്തിലുണ്ടായിരുന്നു.  എംഎഫ് ഹുസൈൻ, എസ്എച്ച് റാസ, അഞ്ജലി ഇളാ മേനോൻ, ജഹാംഗീർ സബവാല തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളെ അദ്ദേഹം പ്രത്യേകം ഇഷ്ടപ്പെട്ടിരുന്നു. കൂടാതെ കാറുകളോടും മോട്ടോർ സൈക്കിളുകളോടും ടാറ്റയ്ക്ക് അഗാധമായ ഇഷ്ടമായിരുന്നു. മെഴ്‌സിഡസ് ബെൻസ് 500 SL,ഫെരാരി കാലിഫോർണിയ, റോയൽ എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയ വിന്‍റേജ് വാഹനങ്ങളും ആധുനിക വാഹനങ്ങളും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ വാഹന ശേഖരത്തിൽ ഉൾപ്പെടുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios