ട്രംപ് ടീമില്‍ നിന്നൊരാള്‍ കൂടി പുറത്ത്: അമേരിക്കന്‍ സ്ഥാനപതി നിക്കി ഹേലി രാജിവച്ചു
ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇന്ത്യൻ വംശജയായിരുന്നു നിക്കി ഹേലി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി (അംബാസിഡര്‍ ) നിക്കി ഹേലി രാജിവച്ചു. രാജി സ്വീകരിച്ചതായും ഈ വര്‍ഷാവസനത്തോടെ രാജി പ്രാബല്യത്തില്‍ വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇന്ത്യൻ വംശജയായിരുന്നു നിക്കി ഹേലി. പ്രധാനപ്പെട്ടൊരു തീരുമാനം ഉടന്‍ പുറത്തു വിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് യുഎസ് അംബാസിഡര്‍ സ്ഥാനം രാജിവയ്ക്കുന്ന വിവരം നിക്കി ഹേലി പ്രഖ്യാപിച്ചത്.
രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് അവര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. ട്രംപിന്‍റെ വിദേശനയങ്ങളെ നിക്കി ഹേലി വിമര്‍ശിച്ചിതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ പിന്നാലെയാണ് തന്ത്രപ്രധാനസ്ഥാനത്ത് നിന്ന് അവര്‍ പുറത്ത് പോകുന്നത്. 2016-ല്‍ അധികാരത്തിലെത്തിയ ട്രംപ് പ്രതിരോധസെക്രട്ടറി, വിദേശകാര്യസെക്രട്ടറി, വൈറ്റ് ഹൗസ് സെക്രട്ടറി, തുടങ്ങിയ തന്ത്രപ്രധാന പദവികളിലുള്ള പലരേയും ഇതിനോടകം പലവട്ടം മാറ്റിക്കഴിഞ്ഞു.
Big announcement with my friend Ambassador Nikki Haley in the Oval Office at 10:30am.
— Donald J. Trump (@realDonaldTrump) October 9, 2018