ബാങ്ക് വീട് ജപ്തി ചെയ്തു, കിടപ്പാടം നഷ്ടമായ കുടുംബത്തിന് കാരുണ്യത്തിന്റെ തണലൊരുക്കാൻ ദമ്പതികൾ, 'കട്ടിള വച്ചു'
വലിയ വീട്ടിൽപ്പടിയിലെ റിലാക്‌സ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് വീട് നിർമിക്കുന്നത്
മലപ്പുറം: പെരിന്തൽമണ്ണയിൽ ബാങ്ക് ജപ്തിയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിന് കാരുണ്യത്തിന്റെ തണലൊരുക്കാൻ ദമ്പതികൾ. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കോറാടൻ റംലയും ഭർത്താവ് സൈതുട്ടി ഹാജിയുമാണ് ജപ്തി ചെയ്യപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. അങ്ങാടിപ്പുറം വലമ്പൂർ ചാത്തനെല്ലുരിലെ കുടുംബത്തിനാണ് ബാങ്ക് നടപടി മൂലം കിടപ്പാടം നഷ്ടപ്പെട്ടത്. വലിയ വീട്ടിൽപ്പടിയിലെ റിലാക്‌സ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് വീട് നിർമിക്കുന്നത്.
സാമൂഹ്യ സേവനരാഷ്ട്രീയ രംഗത്ത് ഏറെ സജീവമായ റംല അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി അഞ്ചു വർഷവും രണ്ട് തവണ മങ്കട ബ്ലോക്ക് മെംബറായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ പഞ്ചായത്ത് മെംബറാണ്. ജീവകാരുണ്യ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ ചെയ്യുന്ന റംല-സൈതുട്ടി ഹാജി ദമ്പതികൾ, നേരത്തെ തിരുർക്കാട് പെയിൻ ആന്റ് പാലിയേറ്റിവ്, ആക്ട് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവക്ക് കെട്ടിടം പണിയാൻ സൗജന്യമായി ഭൂമി നൽകിയിരുന്നു. അങ്ങാടിപ്പുറം വലിയവീട്ടിൽ പടിയിൽ നിർമിക്കുന്ന വീടിന് ഇന്നലെ മുഹമ്മദലി ഫൈസി കട്ടിള വെക്കൽ കർമം നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം