'സംഭവസമയം മുത്തച്ഛൻ വെയിറ്റിങ് ഷെഡ്ഡിൽ, ദൃശ്യം തെളിവ്'; കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്
ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചിരുന്നു.
![turning point in the case of a three year old boy being burnt by pouring boiling tea in Mannanthala turning point in the case of a three year old boy being burnt by pouring boiling tea in Mannanthala](https://static-ai.asianetnews.com/images/01hmd51xnpxaead28t3a8kcf6c/kerala-police_363x203xt.jpg)
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു. മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ വെറുതെവിട്ടത്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. നേരത്തെ മുത്തച്ഛൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നു കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞിരുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിച്ചിരുന്നു.
ഇതോടെ കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് അറിയത്തിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു സംഭവം നടന്നത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം