ജോസിമോൾക്ക് ആധാർ നൽകാൻ നിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്
ഭാവിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: ഭിന്നശേഷിക്കാരിയായ കോട്ടയം സ്വദേശി ജോസിമോൾക്ക് ആധാർ നൽകാനുള്ള നിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ബയോമെട്രിക്ക്സ് സംവിധാനം ഉപയോഗിച്ച് ആധാർ നൽകും. ഭാവിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൂർണ്ണമായി കൈവിരലുകൾ ഇല്ലാത്തതിനാൽ ആധാർ നിഷേധിക്കപ്പെട്ട ജോസിമോളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നത്തില്‍ കേന്ദ്ര ഐടി മന്ത്രാലയവും കോട്ടയം ജില്ലാ ഭരണകൂടവും ഇടപെട്ടതിനു പിന്നാലെ ഐടി മിഷന്‍ അധികൃതര്‍ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തി.
അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ജോസിമോള്‍ക്ക് ആധാര്‍ കിട്ടാത്തതു മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വാര്‍ത്ത ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുകൈകളിലെയും വിരലുകള്‍ ഭാഗികമാണെന്ന കാരണത്താലായിരുന്നു ഇക്കാലമത്രയും ജോസിമോള്‍ക്ക് ആധാര്‍ കിട്ടാതെ പോയത്. ആധാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജോസിമോളും കുടുംബവും നേരിടുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
കോട്ടയം ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരിയുടെ ഇടപെടലും ഉണ്ടായി. ഇതോടെയാണ് ഐടി മിഷന്‍ ജില്ലാ അധികൃതര്‍ കഴിഞ്ഞ ദിവസം വീണ്ടും കുമരകത്തെ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തിയത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഭാവിയില്‍ ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും ആധാര്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് സ്വമേധയാ കേസെടുത്ത് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍റെ ഇടപെടല്‍.
ജോസിമോൾക്ക് ആധാറിന് വഴിയൊരുങ്ങുന്നു