ടിപി വധക്കേസ്; ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് 6 പ്രതികൾ സുപ്രീം കോടതിയിൽ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി
ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സൂപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്
![TP murder case; 6 accused filed appeal in Supreme Court challenging the double life sentence by high court, petition to stay the sentence TP murder case; 6 accused filed appeal in Supreme Court challenging the double life sentence by high court, petition to stay the sentence](https://static-ai.asianetnews.com/images/01j1ebkdc0wp06whpcmefncq0a/fotojet--28-_363x203xt.jpg)
ദില്ലി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. അപ്പീല്‍ നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനിടെയാണ് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നാണ് ഹർജി. 12 വർഷമായി ജയിലാണെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു., കെ കെ കൃഷ്ണൻ എന്നിവരും സുപ്രീം കോടതിയില്‍ അപ്പീൽ നൽകി. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവര്‍ അപ്പീൽ നല്‍കിയത്. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.