സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ: അതിജീവിതയും സുപ്രീം കോടതിയിലേക്ക്, തടസഹർജി നൽകും
സുപ്രീം കോടതിയിൽ ഹർജി നൽകാനായി സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗിയുമായി സംസാരിച്ചു
ദില്ലി: സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിതയും സുപ്രീം കോടതിയിലേക്ക്. ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യം നിഷേധിച്ചതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഹർജി നൽകാൻ നീക്കം നടത്തുമ്പോഴാണ് അതിജീവിതയും മുന്നോട്ട് പോകുന്നത്. സിദ്ദിഖ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തൻ്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കോടതിയെ അറിയിക്കുമെന്ന് അതിജീവിത വ്യക്തമാക്കി. ഇതിനായി സുപ്രീം കോടതിയിൽ തടസ ഹർജി സമർപ്പിക്കും.
സുപ്രീം കോടതിയിൽ ഹർജി നൽകാനായി സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗിയുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി . അതിജീവിത പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാളെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം. കൂടാതെ മറ്റു കേസുകളാ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത വ്യക്തിയെന്ന നിലയിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തെളിവ് ശേഖരിക്കാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ വ്യക്തമാക്കും. ജാമ്യാപേക്ഷ ഫയൽ ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുൻപാകെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സിദ്ദിഖിൻ്റെ നിയമ സംഘം.