'ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുത്', പാലക്കാട് ഡിവിഷൻ വിഭജിക്കുമെന്ന വാർത്തകൾ തള്ളി റെയിൽവേ മന്ത്രി
ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി
ദില്ലി: പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ പൂർണമായും തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്. ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്‍റെ മറുപടി.
ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. യു പി എ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യു പി എ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചെന്നും അദ്ദേഹം വിവരിച്ചു. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. റെയിൽവേ വികസനത്തിന് ഇനിയും 459 ഹെക്ടർ ഭൂമി ആവിശ്യമാണെന്നും ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും റെയിൽവേ മന്ത്രി വിവരിച്ചു.
ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; 'പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം'
കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യു പി എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധിക തുകയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍ പദ്ധതിക്കായി നിലവിലുള്ള നിര്‍ദിഷ്ട അങ്കമാലി-എരുമേലി പാതയ്ക്ക് പുറമെ പുതുതായി പരിഗണിക്കുന്ന ചെങ്ങന്നൂര്‍ - പമ്പ പാതയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം