രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ ഇളവ്; കോടതിയിൽ നിലപാട് മാറ്റി പൊലീസ്
രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ചകളിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ വോട്ടെടുപ്പ് തീരുന്നത് വരെ ഇളവ് ചെയ്ത് കോടതി ഉത്തരവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് രാഹുൽ ഇളവ് തേടിയത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയിൽ ഇന്നലെ റിപ്പോർട്ട് നൽകിയത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ രാഹുൽ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യമാകാമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പൊലീസ് എടുത്ത നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്. പൊലീസിനെ ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയ പ്രേരിത നീക്കം നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം.