അൻവർ സിപിഎമ്മിന് വഴങ്ങിയത് കാര്യമായ ഉറപ്പുകളൊന്നും കിട്ടാതെ, പാർട്ടിയിൽ ഇനി പഴയ സ്വീകാര്യത ലഭിക്കാൻ ഇടയില്ല
പാർട്ടിയിൽ ഇനി പഴയ സ്വീകാര്യത ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് : പി വി. അൻവർ പാർട്ടിക്ക് വഴങ്ങിയത് താൻ ഉന്നയിച്ച ആരോപണങ്ങളിൽ കാര്യമായ ഉറപ്പുകൾ ഒന്നും കിട്ടാതെയെന്ന് സൂചന. ഒത്തുതീർപ്പിന് മുൻപ് ചില സിപിഎം നേതാക്കളുമായും ആശയവിനിമയം നടത്തി. പാർട്ടിയിൽ ഇനി പഴയ സ്വീകാര്യത ലഭിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി നേരത്തെയുണ്ടായിരുന്ന ബന്ധമില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം വലിയ രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അൻവർ ആത്മവിശ്വാസത്തിലാണ്.
മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് അൻവർ പരസ്യ പ്രതികരണങ്ങളിൽ നിന്നും പിൻമാറിയത്. ഫേസ്ബുക്ക് കുറിപ്പ് പങ്ക് വെച്ചാണ് അൻവറിന്റെ പിൻമാറ്റം. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയതെന്നും അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ലെന്നും പിന്നോട്ടിമില്ലന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വം നിലനിന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവരുടെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് നേതൃത്വം നൽകുന്ന സി പി എമ്മിൽ അങ്ങേയറ്റം വിശ്വാസം ഉണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞാണ് അൻവർ ഇന്നലെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
അതിനിടെ ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് ഒപ്പമുളള കവർ ഫോട്ടോയും അൻവർ മാറ്റി. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് നിലവിൽ കവർ ചിത്രം.
അൻവറിനോട് കടുപ്പിച്ച് പറയാൻ പാർട്ടിക്ക് ഭയമോ?