യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം വീണ്ടും സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നല്‍കി
യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കി. പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ സമയം വേണമെന്നും കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍.
ദില്ലി:യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നല്‍കി. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീൽ. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ തടസ ഹര്‍ജിയും നല്‍കി.
അതേസമയം, ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്നും ജസ്റ്റീസ് വി ജി അരുൺ അറിയിച്ചിരുന്നു.
യാക്കോബായ- ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഓർത്തഡോക്സ‌്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രീംകോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്.
ഓർത്തഡോക്സ്-യാക്കോബായ തർക്കം: ആറ് പള്ളികൾ ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹർജികൾ തള്ളി