5 വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തു, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍
എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി.പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പദ്ധതിയുണ്ടെന്നും വിശദീകരണം
![opposition raise police men suicide issue in assembly opposition raise police men suicide issue in assembly](https://static-ai.asianetnews.com/images/01h6p84es61bqkgkwkpgspxady/kerala-police_363x203xt.jpg)
തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു.ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു.പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു.44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്
വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളും.
മരിച്ച ജോബിദാസ് എന്ന പോലീസുകാരന്‍റെ ആത്മഹത്യാക്കുറിപ്പ് പിസി വിഷ്ണുനാഥ് നിയമസഭയില്‍ വായിച്ചു.നന്നായി പഠിക്കണമെന്നും പോലീസിൽ അല്ലാതെ മറ്റൊരു ജോലി വാങ്ങണമെന്ന് മക്കൾക്ക് നിർദ്ദേശമുള്ള ഭാഗമാണ് വായിച്ചത്.പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ യോഗ ഉൾപ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മദ്യപാനശീലം ഉള്ളവരെ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയുണ്ട്.പോലീസ് സ്റ്റേഷനുകളിൽ തന്നെ മെന്‍ററിങ് സംവിധാനമുണ്ട്.എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ കൂട്ടി ജോലിഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്.ജോലിയുടെ ഭാഗമായി വരുന്ന സമ്മർദ്ദം പൂർണമായി ഒഴിവാക്കാൻ കഴിയില്ല.പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും.പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പോലീസുകാരന്‍റെ മാനസിക സമ്മർദ്ദം ക്രമസമാധാനത്തെ പോലും ബാധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണ്.SHO മാരെ ഏരിയ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്.സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി ആണ്.ബാഹ്യമായ ഇടപെടൽ ഇല്ല എന്ന് നെഞ്ചിൽ കൈവച്ച് മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോയെന്നും വിഡിസതീശന്‍ ചോദിച്ചു.അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി