Asianet News MalayalamAsianet News Malayalam

സംരക്ഷിച്ച് മുഖ്യമന്ത്രി, ഘടകകക്ഷികളുടെ ആവശ്യം തള്ളി, എഡിജിപിക്കെതിരെ നടപടിയില്ല; അന്വഷണം തീരട്ടെയെന്ന് മറുപടി

അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അനേഷണം തീരട്ടെ എന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. 

No immediate action against ADGP Ajith kumar  Chief Minister  Pinarayi Vijayan says in LDF meeting at AKG Center
Author
First Published Sep 11, 2024, 5:10 PM IST | Last Updated Sep 11, 2024, 7:42 PM IST

തിരുവനന്തപുരം: എൽഡിഎഫ് ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദം തള്ളി എഡിജിപി എം ആർ അജിത് കുമാറിന് അസാധാരണ സംരക്ഷണം തുടർന്ന് മുഖ്യമന്ത്രി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അജിത് കുമാറിനെ മാറ്റണമെന്ന് മുന്നണി യോഗത്തിൽ സിപിഐയും എൻസിപിയും ആർജെഡിയും കടുത്ത നിലപാട് എടുത്തെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. ഡിജിപി തല അന്വേഷണം തീരട്ടയെന്നും മാറ്റാൻ നടപടിക്രമങ്ങളുണ്ടെന്നുമുള്ള സാങ്കേതികവാദമാണ് മുഖ്യമന്ത്രി നിരത്തിയത്.

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച എഡിജിപിയെ മാറ്റാൻ സ്വന്തം പാളയത്തിൽ നിന്നുയരുന്ന മുറവിളി തള്ളിക്കൊണ്ടാണ് പിണറായിയുടെ രക്ഷാപ്രവർത്തനം. സിപിഎം മുഖ്യശത്രുവായി കാണുന്ന ആർഎസ്എസിൻ്റെ പ്രമുഖ നേതാക്കളെ കണ്ട അജിത് കുമാറിൻ്റെ നടപടിയിൽ ഉള്ളത് അടിമുടി ദുരൂഹതയാണ്. എൽഡിഎഫ് യോഗം എഡിജിപിയെ മാറ്റാൻ തീരുമാനിക്കുമെന്നായിരുന്നു എല്ലാ പ്രതീക്ഷയും. പക്ഷെ യോഗത്തിൻ്റെ അജണ്ടയിൽ പോലും വിഷയം വന്നില്ല. ആർജെഡി നേതാവ് വർഗ്ഗീസ് ജോർജ് അജണ്ടയിൽ ചേർത്ത് ചർച്ചയാവശ്യപ്പെട്ടു. അജിത് കുമാറിനെ മാറ്റണമെന്ന് ബിനോയ് വിശ്വവും ശക്തമായി ആവശ്യപ്പെട്ടു. എൻസിപി പ്രസിഡന്‍റ് പിസി ചാക്കോയും ആവശ്യപ്പെട്ടത് നടപടി തന്നെ. പക്ഷെ അമ്പരിപ്പിക്കുന്ന സംരക്ഷണം തുടരുകയായിരുന്നു പിണറായി പിജയന്‍. ഐപിഎസ് ഉദ്യോഗസ്ഥനെ മാറ്റാൻ നടപടിക്രമങ്ങളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഡിജിപി തല അന്വേഷണം നടക്കട്ടെയെന്നും വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയാണ് ഘടകകക്ഷികൾക്കുള്ളത്. ആർജെഡി അത് പരസ്യമാക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി. വെറുമൊരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് മാറ്റാൻ മുന്നണി യോഗത്തിൽ അതിശക്തമായ ആവശ്യം ഉയർന്നിട്ടും മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും സംശയങ്ങളും ബലപ്പെടുത്തുന്ന വിധത്തിലാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ ഇനിയും മാറ്റാൻ ഒരുമാസം നീളുന്ന അന്വേഷണം വരെ എന്തിന് കാത്തുനിൽക്കണമെന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കമുയരുന്നു. ആർഎസ്എസിനെതിരായ പോരാട്ടം വാക്കിൽ മാത്രമാണെന്ന തോന്നിപ്പികകും വിധം, മുന്നണിയുടെ അടിത്തറ ഇളക്കും വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുള്ള പിണറായിയുടെ പിന്തുണ.

Also Read: 'മുഖ്യമന്ത്രി കാണാതെ ഇന്‍റലിജൻസ് റിപ്പോര്‍ട്ട് പൂഴ്ത്തി'; എഡിജിപിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി വി അൻവർ

അതിനിടെ നാല് ദിവസത്തെ അവധി എഡിജിപി പിൻവലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതൽ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാർ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം. അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി വി അൻവർ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങൾക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു അവധി ചോദിച്ചിരുന്നത്. അൻവറിന് ഒപ്പം അജിത് കുമാറിൻ്റെയും പരാതി ഉള്ളതിനാൽ അജിത് കുമാറിൻ്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അൻവറിൻ്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios