കളമശ്ശേരി ജപ്തി നടപടി: കുടുംബവുമായി ഇന്ന് എസ്ബിഐ ചർച്ച നടത്തും; കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമം
വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം.
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഇടപെട്ടതോടെയാണ് ഒറ്റത്തവണ തീർപ്പാക്കലിൽ വായ്പ തുക കുറച്ച് 3 മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള സമവായചർച്ച തുടങ്ങിയത്. കൊവിഡിൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ അജയന് വീട് വയ്ക്കാനെടുത്ത വായ്പയാണ് കുടിശ്ശികയായത്. ഒന്നാംവർഷ ബിരുദവും പത്താം ക്ലാസിലും പഠിക്കുന്ന മക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ട വന്ന അജയൻ ബിബി ദമ്പതികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.