പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി, 'സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരം പൂര്‍ണമല്ല'
AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല.റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചുവെന്ന് എംടിരമേശ്
കല്‍പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.ഗുരുതരമായ ചില കാര്യങ്ങൾ ഒളിച്ചുവച്ചു.സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല.AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ല.റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു.വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്.പ്രയങ്കയുടെ പത്രിക സ്വീകരിക്കരുത്.നിയമ നടപടിയിലേക്ക് കടക്കും.സ്ക്രൂട്ടനി സമയത്ത് ഈ വിവരങ്ങൾ വരണാധികാരിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു
ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ദില്ലി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്., ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും, അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും, മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 66 കോടി രൂപയുടെ ആസ്തിയാണ് റോബര്‍ട്ട് വദ്രയുടേതായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള‍്ക്ക് മുന്നിലുള്ള കണക്ക് ഇതല്ലെന്ന് ബിജെപി ആരോപിക്കുന്നു.