Asianet News MalayalamAsianet News Malayalam

'നവീൻ ബാബു നേരിട്ട ക്രൂരമായ മാനസിക പീഠനം', കുറിപ്പുമായി ജി സുധാകരൻ; 'കുടംബത്തിന്‍റെ ദുഃഖത്തിനൊപ്പം'

എ ഡി എം നവീൻ ബാബു നേരിട്ട ക്രൂരമായ മാനസിക പീഠനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ജി സുധാകരൻ രംഗത്തെത്തിയത്

G Sudhakaran against PP Divya on ADM Naveen Babu death issue
Author
First Published Oct 17, 2024, 5:20 PM IST | Last Updated Oct 17, 2024, 5:20 PM IST

പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ചും അദ്ദേഹം നേരിട്ട ക്രൂരമായ മാനസിക പീഠനത്തെക്കുറിച്ച് പരാമർശിച്ചും മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ രംഗത്ത്. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാകാതെയാണ് നവീൻ ബാബു ഈ ലോകത്തോട് വിടപറഞ്ഞതെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി. നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അറിയിച്ച ജി സുധാകരൻ, ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ജി സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ... അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടിന്നു...

അതേസമയം എ ഡി എം നവീൻ ബാബുവിന് കണ്ണീരോടെയാണ് ഇന്ന് ജന്മനാട് യാത്രമൊഴിയേകിയത്. അതി വൈകാരികമായ നിമിഷങ്ങൾക്കൊടുവിൽ നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. പെൺ മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് നവീൻ ബാബുവിന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത്.

അതിനിടെ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios