പകലോ രാവോ എന്നില്ലാതെ അതിവേഗ പണി തുടരുന്നു, ഇതുവരെ 27 എണ്ണം സജ്ജം, സിറ്റി സ്മാര്‍ട്ടാകാൻ ദിവസങ്ങളെന്ന് മന്ത്രി
പകലെന്നോ രാവെന്നോ ഇല്ലാതെ അതിവേഗം പണി നടക്കുന്നു, ഇതുവരെ 27 എണ്ണം സജ്ജം, സിറ്റി സ്മാര്‍ട്ടാകാൻ ദിവസങ്ങളെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് അതിവേഗം പുരോഗമിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ജോലികൾ നിരീക്ഷിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പഴവങ്ങാടി വെസ്റ്റ് ഫോർട്ട് (പദ്മവിലാസം റോഡ്) രാത്രിയും ജോലി പുരോഗമിക്കുന്ന റോഡിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. നാൽപതിൽ 27 റോഡുകളും ഗതാഗത യോഗ്യമായെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാന നഗരത്തെ വട്ടം ചുറ്റിച്ച സ്മാർട് സിറ്റി റോഡുകളുടെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് നേരത്തെയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടൈംടേബിൾ വച്ചാണ് പണി നടക്കുന്നതെന്നും മഴക്ക് മുൻപ് മുഴുവൻ റോഡും തുറന്ന് കൊടുക്കുമെന്നുമായിരുന്നു വിശദീകരണം.
അതേസമയം നഗരയാത്രക്ക് ബദൽ ക്രമീകരണം ഒരുക്കാത്തതിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം തുടരുകയാണ്. സ്മാർട്ട് സിറ്റി റോഡെങ്കിലും പണികൾ അത്ര സ്മാർട്ടായിരുന്നില്ലെന്നായിരുന്ന ആക്ഷേപം. നാട് നീളെ റോഡുകൾ കുത്തിക്കീറിയും വെട്ടിപ്പൊളിച്ചും നാട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതി. ഒപ്പം ഒച്ചിഴയും വേഗത്തിലുള്ള പണി ഇരട്ടി പ്രഹരമായി. ആളുകളുടെ ദുരിതം വാർത്തകളിൽ നിറഞ്ഞതോടെയാണ് ടൈം ടേബിൾ വച്ച് പണി പൂർത്തികരിക്കാൻ തീരുമാനിച്ചത്.
സ്റ്റാച്യു - ജനറൽ ഹോസ്പിറ്റൽ, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ - ബേക്കറി ജംഗ്ഷൻ, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂർ, നോർക്ക - ഗാന്ധി ഭവൻ, കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡുകൾ മാർച്ച് ആദ്യവും ഓവർ ബ്രിഡ്ജ് - കളക്ടറേറ്റ്- ഉപ്പിടാംമൂട് ജംഗ്ഷൻ, ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ, ആൽത്തറ - ചെന്തിട്ട റോഡുകൾ മാർച്ച് അവസാനവും പൂര്‍ത്തിയാക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷം മുന്‍പ് കരാർ ഏറ്റെടുത്ത കമ്പനി പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സ്മാർട് സിറ്റി, റോഡ് ഫണ്ട് ബോർഡ് എന്നിവരുടെ വിശദീകരണം. പുതിയ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. പറഞ്ഞ സമയത്തിനും മുമ്പ് റോഡുകൾ തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് ഊരാളുങ്കല്‍ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
മന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായി. പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
നിർമ്മാണത്തിൽ അനാസ്ഥ കാണിച്ചതിനെ തുടർന്ന് ആദ്യത്തെ കരാറുകാരനെ പിരിച്ചുവിട്ടു. തുടർന്ന് ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെണ്ടർ വിളിച്ച് കരാർ നൽകി. പ്രവൃത്തികൾ ഒരുമിച്ച് ആരംഭിച്ചതിലൂടെ മാർച്ച് മാസം അവസാനത്തോടെ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സാധിക്കും..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം