സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; ബൃന്ദ കാരാട്ട് ഡിജിപിക്ക് പരാതി നൽകി
'കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും' താൻ പറഞ്ഞതായാണ് കുപ്രചാരണം.
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധിപ്പിച്ച് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാർലമെന്റ് അംഗവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി.
ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
'കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ധൂർത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും' താൻ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകൾ വസ്തുതാ വിരുദ്ധവും തന്റെയും പാർട്ടിയുടെയും സൽപ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിർമിച്ചതുമാണ്. വ്യാജ പോസ്‌റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. താൻ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ളതാണ് ഇത്. ബോധപൂർവമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കർശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയിൽ പറഞ്ഞു.
അതേസമയം ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. യൂത്ത് കോണ്‍ഗ്രസാണെന്ന കരുതി അവരെ മാറ്റി നിര്‍ത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തികൊണ്ട് പാലക്കാട് നടന്ന പരിപാടിക്കിടെ സുരേഷ് ഗോപിയുടെ പ്രതികരണം.
പ്രതിപക്ഷം ഏതുപാര്‍ട്ടിയായാലും അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയായാലും അവരെ ജനങ്ങള്‍ പിന്തുണക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന്‍റെ മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും. ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും ജനകീയ സമരങ്ങള്‍ക്ക് ശക്തിപ്രാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...