എഡിഎമ്മിനെതിരെ വ്യാജ പരാതി: പിന്നിൽ പ്രശാന്തെന്ന് മലയാലപ്പുഴ മോഹനൻ; ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി
എഡിഎമ്മിനെതിരെ പ്രശാന്ത് നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം
തിരുവനന്തപുരം: എഡിഎമ്മിനെതിരെ കൊടുത്ത പരാതി വ്യാജമെന്ന് തെളിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ പ്രതികരിച്ച് മന്ത്രി കെ.രാജൻ. സമഗ്രമായ അന്വേഷണം പല തലത്തിൽ നടക്കുന്നുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും പറഞ്ഞ മന്ത്രി, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും പറഞ്ഞു.
നവീൻ കാശ് വാങ്ങില്ലെന്ന് ആവർത്തിച്ച ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനൻ, നവീൻ്റെ പേര് പറഞ്ഞ് മറ്റാരെങ്കിലും പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്ന് പറഞ്ഞു. അത്തരത്തിൽ കാശ് വാങ്ങിയെങ്കിൽ അയാളാവും പരാതിക്കത്ത് ഉണ്ടാക്കിയത്. കത്തെഴുതിയ ആളാണ് കാശ് വാങ്ങിച്ചത്. അതാരാണെന്ന് കണ്ടുപിടിക്കണം. വാങ്ങിയവനും കൊടുത്തവനും കൂടിയാണ് വ്യാജ പരാതി ഉണ്ടാക്കിയതെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
പ്രശാന്തനെതിരെ കേസെടുത്തേ തീരൂവെന്ന് പറഞ്ഞ മുൻ പ്രൊസിക്യുഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി.അസഫലി, പ്രശാന്തനെ രക്ഷപ്പെടുത്താനുണ്ടാക്കിയ കള്ളപ്പരാതിയാണ് കൈക്കൂലി ആരോപണം എന്ന് തെളിഞ്ഞുവെന്നും പ്രതികരിച്ചു. വ്യാജ പരാതി ഉണ്ടാക്കിയതിന് ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കണം. പ്രതികൾക്ക് രക്ഷാകവചം ഉണ്ടാക്കുകയാണ് വിജിലൻസും പൊലീസും. പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ലുക്കൗട്ട് നോട്ടീസോ പുറപ്പെടുവിക്കുന്നില്ല. പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളകളി പൊലീസ് കളിച്ചാൽ അവർ രക്ഷപ്പെടില്ല. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. പ്രശാന്തും എഡിഎമ്മും തമ്മിലുള്ള പ്രശ്നമല്ല ഇതെന്നും അസഫലി പറഞ്ഞു.