അവകാശമാണ് സാറേ, 40 കൊല്ലമായി നടക്കുന്നു! നവകേരള സദസും തുണച്ചില്ല, 75കാരിയുടെ സമരം താലൂക്ക് ഓഫീസിന് മുന്നിൽ
അതേസമയം പരിശോധിച്ച് അർഹയെങ്കില്‍ ഉടന്‍ പട്ടയം നല്‍കുമെന്ന് തോടുപുഴ തഹസില്ദാര് വിശദീകരിച്ചു.
തൊടുപുഴ: നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരം കാണാത്തതോടെ തോടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി 75 വയസുകാരി. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കയ്യേറ്റം സാധൂകരിക്കാന്‍ തന്‍റെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അതേസമയം പരിശോധിച്ച് അർഹയെങ്കില്‍ ഉടന്‍ പട്ടയം നല്‍കുമെന്ന് തോടുപുഴ തഹസില്ദാര് വിശദീകരിച്ചു.
കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണി പട്ടയത്തിനായി നാലു പതിറ്റാണ്ടിലേറയായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. പരിഹാരമില്ല. ഇതിനിടെ പ്രദേശത്തെ റവന്യു തരിശും തന്‍റെ 10 സെന്‍റ് കൈവശഭൂമിയില്‍ പകുതിയിലേറെയും ആയല്‍വാസിയായ സര്‍ക്കാര്‍ ഉദ്യോഗ്സഥര്‍ കയ്യേറിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ബാക്കി ഭൂമിയെങ്കിലും സംരക്ഷിക്കാന്‍ പട്ടയമാവശ്യപെട്ട് പലതവണ റവന്യുവകുപ്പിനെ സമീപിച്ചു. പരിഹാരമാവാത്തതോടെ നവകേരള സദസായിരുന്നു പ്രതീക്ഷ. അവിടെ കൊടുത്ത പരാതി തോടുപുഴ തഹസില്‍ദാര്‍ക്ക് അയക്കുകയും ചെയ്തു. എന്നിട്ടും അനക്കമില്ലാത്തതോടെയാണ് താലുക്കോഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
അമ്മിണിക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന് റവന്യു ഉദ്യോഗഥര്‍ സമ്മതിക്കുന്നുണ്ട്. കൂടുതല്‍ പരിശോധിച്ച ശേഷം അര്‍ഹമായ ഭൂമിക്ക് പട്ടയം നല്‍കുമെന്നാണ് ഇവരുടെ വിശദീകരണം. സര‍്ക്കാര്‍ തരിശ് ആരെങ്കിലും കൈവശപെടുത്തിയെങ്കില്‍ തിരിച്ചുപിടിക്കുമെന്നും റവന്യു ഉദ്യോഗഥര്‍ പറഞ്ഞു. ഭൂമിക്ക് പട്ടയം ലഭിച്ചശേഷമെ സമരം അവസാനിപ്പിക്കുവെന്ന നിലപാടിലാണ് അമ്മിണി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സമരം നിര്‍ത്തണമെന്ന് പലരും ആവശ്യപെട്ടെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം