ജബൽപൂരിലെ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; പത്തിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ബോംബുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് വലിയ സ്ഫോടനമുണ്ടായി.

more than 10 workers reportedly injured in a blast in ordnance factory in MP

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം. പത്തിലധിരം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബൽപൂരിൽ പ്രവ‍ർത്തിക്കുന്നത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പരിസരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബിൽഡിങ് 200ലാണ് അപകടം സംഭവിച്ചത്. ബോംബുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് വലിയ സ്ഫോടനമുണ്ടായി. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റ‍ർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. 

ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്നും നിരവധിപ്പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും ഫാക്ടറിക്ക് സമീപം താമസിക്കുന്ന നാട്ടുകാരിൽ ചിലർ പറ‌ഞ്ഞു. ഫാക്ടറി ജനറൽ മാനേജറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios