മല്ലികാര്‍ജുന്‍ ഖർഗെ ഇന്ത്യ മുന്നണി അധ്യക്ഷന്‍; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മമത
ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യ സഖ്യ യോഗത്തിലാണ് തീരുമാനം.
ദില്ലി: മല്ലികാർജുൻ ഖർഗെ ഇന്ത്യ സഖ്യം ചെയർമാനായേക്കും. ഇന്നു ചേർന്ന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്ന സാഹചര്യത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനർ സ്ഥാനമേറ്റെടുക്കാൻ വിയോജിപ്പ് അറിയിച്ചു. പ്രധാന തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്ന് യോഗത്തിനു ശേഷം കെ സി വേണുഗോപാൽ അറിയിച്ചു.
രാവിലെ ഓൺലൈനായാണ് ഇന്ത്യ സഖ്യ യോഗം ചേർന്നത്. പത്ത് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യ സഖ്യം ചെയർമാനായി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനത്ത് മല്ലികാർജുൻ ഖർഗെയെ നിശ്ചയിക്കാൻ യോഗത്തിൽ ധാരണയായി. മമത ബാനർജി നിതീഷ് കുമാറിനെ കൺവീനറാക്കുന്നതിൽ എതിർപ്പറിയിച്ചിരുന്നു. എന്നാൽ ഇടത് പാർട്ടികൾ നിതീഷിനെ കൺവീനറാക്കണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്.
എല്ലാവർക്കും നിതീഷ് കൺവീനറാകണമെന്നാണ് ആഗ്രഹമെന്ന് ഡി രാജ പറഞ്ഞു. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ താൽപര്യമില്ലെന്ന് നിതീഷ് യോഗത്തിൽ പറഞ്ഞു. മമത ബാനർജിയും അഖിലേഷ് യാദവും ഇന്നത്തെ യോഗത്തിൽനിന്നും വിട്ടുനിന്നു. സീറ്റ് ധാരണ വൈകുന്നിൽ പ്രതിഷേധിച്ചാണ് മമത വിട്ടുനിൽക്കുന്നതെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് നിതീഷ് കൺവീനർ സ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നത്. എന്നാൽ ചർച്ച വിജയമാണെന്നാണ് കോൺഗ്രസ് പ്രതികരണം. അതേസമയം പ്രമുഖ നേതാക്കൾ ചർച്ചയിൽനിന്നും വിട്ടു നിൽക്കുന്നത് ആയുധമാക്കുകയാണ് ബിജെപി സഖ്യത്തിലെ പാർട്ടികൾ ഐക്യത്തിലല്ലെന്നും എല്ലാ നേതാക്കൾക്കും പ്രധാനമന്ത്രിയാകാനാണ് താൽപര്യമെന്നും ബിജെപി പരിഹസിച്ചു.