Asianet News MalayalamAsianet News Malayalam

ജന്മദിനം ആഘോഷിക്കാൻ രണ്ട് നര്‍ത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 8 പേർ പിടിയിൽ

ഞായറാഴ്ച രാത്രിയോടെയാണ് ഒരു സംഘമാളുകൾ എസ്.യു.വി കാറിൽ ഇവർ താമസിക്കുന്ന വീട്ടിലെത്തിയത്. നർത്തകിമാരോട് തങ്ങളുടെ കൂടെ വരാൻ ഇവർ ആവശ്യപ്പെട്ടു. യുവതികൾ നിരസിച്ചതോടെ തോക്ക് ചൂണ്ടി ബലമായി കാറിലേക്ക് പിടിച്ച് കയറ്റി.

8 youths arrested  for abducting raping two dancers in Uttar Pradesh Kushinagar
Author
First Published Sep 11, 2024, 2:28 PM IST | Last Updated Sep 11, 2024, 2:28 PM IST

ഗൊരഖ്പൂര്‍: ഉത്തർപ്രദേശിൽ നർത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍നിന്നുള്ള രണ്ട് നർത്തകിമാരെയാണ് ഞായറാഴ്ച രാത്രി ഒരു സംഘം എസ് യു വി കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ജന്മദിനം ആഘോഷിക്കാനായാാണ് 20 വയസുകാരായ യുവതികളെ തോക്കു ചൂണ്ടി  തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പശ്ചിമ ബംഗാളില്‍നിന്നുള്ള നർത്തകിമാർ ഉത്തര്‍പ്രദേശിലെ കുഷിനഗറിൽ വാടക വീട്ടിലായിരുന്നു താമസം. ഞായറാഴ്ച രാത്രിയോടെ ഒരു സംഘമാളുകൾ എസ് യു വി കാറിൽ ഇവർ താമസിക്കുന്ന വീട്ടിലെത്തി. നർത്തകിമാരോട് തങ്ങളുടെ കൂടെ വരാൻ ഇവർ ആവശ്യപ്പെട്ടു. ജന്മദിനാഘോഷ പാർട്ടിയിൽ നൃത്തം ചെയ്യണമെന്നായിരുന്നു ആവശ്യം. യുവതികൾ ആവശ്യം നിരസിച്ചതോടെ തോക്ക് ചൂണ്ടി ബലമായി കാറിലേക്ക് പിടിച്ച് കയറ്റി. ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ആകാശത്തേക്ക് വെടിയുതിർത്ത് അക്രമി സംഘം ഇവരെ ഓടിച്ചു.  

യുവതികളെ തട്ടിക്കൊണ്ടുപോയ ഉടന്‍ നാട്ടുകാര്‍വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ പൊലീസിൽ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയെ പൊലീസ് നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം തുടങ്ങി. യുവതികളെ തട്ടിക്കൊണ്ടുപോയി  രണ്ട് മണിക്കൂറിനകം ഇവരെ പാര്‍പ്പിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തി. അജീത് സിങ് എന്നയാളുടെ വീട്ടിലായിരുന്നു അക്രമികൾ നർത്തികാമരെ പൂട്ടിയിട്ട് പീഡിപ്പിച്ചത്. ഏട്ടോളം പേർസ ചേർന്ന് നർത്തകിമാരെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. വീടുവളഞ്ഞ പൊലീസ് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്ത് യുവതികളെ രക്ഷപ്പെടുത്തി.

 നാഗേന്ദ്ര യാദവ്, അസാന്‍ സിങ്, കൃഷ് തിവാരി, അര്‍ഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെ  അജീത് സിങ്ങിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി. കേസിലെ മറ്റ് രണ്ട് പ്രതികളായ പ്രതികളായ നിസാര്‍ അന്‍സാരിയേയും ആദിത്യ സഹാനിയേയും ഇന്നലെ മറ്റൊരു ഗ്രാമത്തില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്ത. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച  ഇരുവരേയും കാലിന് വെടിവെച്ചാണ് പിടികൂടിയത്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.  

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായെന്നും ഇവരുടെ മൊഴി മജിസ്‌ട്രേറ്റ്  രേഖപ്പെടുത്തുമെന്നും കുഷിനഗര്‍ എസ്.പി. സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു. അറസ്റ്റിലായ എല്ലാ പ്രതികളും 30 വയസില്‍ താഴെ പ്രായമുള്ളവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും തെളിവെടുപ്പിനും യുവതികളുടെ വൈദ്യപരിശോധന റിപ്പോർട്ടും ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു.

Read More : കളത്തിലിറങ്ങിയത് 2000 പൊലീസുകാർ, ലൈംഗിക ചൂഷണത്തിന് 'ദൈവപുത്രൻ' പാസ്റ്റർ പിടിയിൽ, സിനിമയെ വെല്ലും രംഗങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios