മൂന്ന് പേരെ വകവരുത്തിയ പന്തല്ലൂര്‍ കൊമ്പന്‍ ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ.!
കല്‍പ്പറ്റ: അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ 'ശങ്കര്‍' എന്ന കൊലക്കൊമ്പന്‍ മുതുമല വന്യജീവി സങ്കേതത്തിനുള്ളിലെ കൂട്ടില്‍ ശാന്തനായി തുടങ്ങി. കഴിഞ്ഞ ദിവസമാണ് മയക്കുവെടിവെച്ച് ആനയെ വനവകുപ്പ് പിടികൂടിയത്. പന്തല്ലൂര്‍, ചേരമ്പാടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ വനമേഖലകളില്‍ വിഹരിച്ചിരുന്ന കൊമ്പനെയാണ് അധികൃതര്‍ പിടികൂടി കൂട്ടിലടച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആന കൊലയാളിയായി മാറിയത്.
അച്ഛനെയും മകനെയുമാണ് ആദ്യം വകവരുത്തിയത്. തുടര്‍ന്നുള്ള ദിവസം മറ്റൊരാളെ കൂടി കൊന്നതോടെ ആനയെ പിടികൂടണമെന്ന ആവശ്യവുമായി ജനം പ്രതിഷേധത്തിലായി. ഇതോടെ ആനയെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു വനംഉദ്യോഗസ്ഥര്‍. ഇക്കാര്യം മനസ്സിലാക്കി കൊമ്പന്‍ തമിഴ്‌നാടിന്റെ വനാതിര്‍ത്തി വിട്ട് കേരളത്തിലെത്തി.
ദിവസങ്ങളോളം മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ താവളമടിച്ച ശേഷം ഈ മാസം ആന വീണ്ടും പന്തല്ലൂര്‍, ചേരമ്പാടി മേഖലകളിലേക്ക് എത്തിതുടങ്ങി. ഇതറിഞ്ഞ വനംഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ നിന്നുള്ള പതിനൊന്നംഗ വിദഗ്ധസംഘത്തെയും കൊണ്ട് പ്രദേശം വളഞ്ഞു. അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെ പന്തല്ലൂര്‍ വനമേഖലയിലെത്തിയ വിധഗ്ദ സംഘത്തെ സഹായിക്കാന്‍ 50 വനപാലകരും ഉണ്ടായിരുന്നു.
തിരച്ചില്‍ തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ കൊമ്പനെ കണ്ടെത്തി വെടിവെച്ചെങ്കിലും മറ്റു ആനകളുടെ സഹായത്തോടെ കൊലയാളി കൊമ്പന്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ നീക്കങ്ങള്‍ മനസിലാക്കി വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. ഉച്ചയോടെ ആനയെ വീണ്ടും കണ്ടെത്തി അടുത്ത വെടിയും വെച്ചു.
ഇതോടെ മയക്കത്തിലായ കൊമ്പനെ ജെ.സി.ബിയുടെ സഹായത്തോടെ ലോറിയില്‍ കയറ്റി മുതുമല തെപ്പക്കാട് ആനശങ്കേതത്തില്‍ എത്തിച്ച് കൂട്ടിലടച്ചു. എന്നാല്‍ കൂട്ടില്‍ രണ്ട് ദിവസം നിര്‍ത്താതെയുള്ള പരാക്രമമായിരുന്നു കൊമ്പന്‍ കാണിച്ചത്.
രക്ഷപ്പെടാന്‍ പഴുതില്ലെന്ന് കണ്ട് നല്ലനടപ്പ് പഠിച്ചു തുടങ്ങിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.