ഇനി അനിയന്‍മാരുടെ ഊഴം, ഇന്ത്യ-സിംബാബ‍്‍വെ ആദ്യ ട്വന്‍റി 20 ഇന്ന്; സഞ്ജു കളിക്കില്ല
ലോകകപ്പ് വിജയത്തിന്‍റെ ഊർജവുമായാണ് ഇന്ത്യൻ യുവനിര ഹരാരെയിലിറങ്ങുന്നത്
ഹരാരെ: ഇന്ത്യ-സിംബാബ‍്‍വെ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം തുടങ്ങുന്നത്. ശുഭ്‌മാൻ ഗിൽ നയിക്കുന്ന യുവനിരയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് സിംബാബ‍്‍വെ പര്യടനം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കില്ല.
ലോകകപ്പ് വിജയത്തിന്‍റെ ഊർജവുമായാണ് ഇന്ത്യൻ യുവനിര ഹരാരെയിലിറങ്ങുന്നത്. ദുർബലരായ സിംബാബ്‌വെക്കെതിരെ അഞ്ച് മത്സരങ്ങളങ്ങിയ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. നായകനായി അരങ്ങേറുന്ന ശുഭ്മാൻ ഗില്ലിന് നിർണായകമാണ് ഈ പരമ്പര. ആർക്കൊക്ക ആദ്യ ഇലവനിൽ ഇടം ലഭിക്കുമെന്നാണ് ആകാംക്ഷ. ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാനില്ല. പകരം സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശർമ, എന്നിവരെ ടീമിലെടുത്തു. ഐപിഎല്ലിൽ തിളങ്ങിയ അഭിഷേക് ഇന്ത്യൻ ഇന്നിംഗ്സ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജുറൽ എന്നിവർ യഥാക്രമം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ എത്താനാണ് സാധ്യത. സഞ്ജു സാംസൺ ഇല്ലാത്തതിനാൽ ധ്രുവ് ജുറൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി എത്തും. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, ഹർഷിത് റാണ എന്നീ പേസർമാരിൽ ആർക്കൊക്ക അവസരം ലഭിക്കുമെന്ന് കണ്ടറിയണം. സ്പിൻ ഓപ്ഷനായി രവി ബിഷ്ണോയിയും വാഷിംഗ്ടൺ സുന്ദറും ടീമിലെത്തും. രോഹിതും കോലിയും ജഡേജയും ട്വന്‍റി 20 യിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ യുവപോരാളികൾക്കുള്ള ആദ്യ അവസരമാണ് ഇന്ന്. പാക് വംശജൻ സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ ടീമിലും കൂടുതൽ യുവതാരങ്ങളാണ്.
Read more: അവന് വേണ്ടി ചെയ്യൂ! ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ -വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം