വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി, പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തം

By Web TeamFirst Published Oct 14, 2024, 10:28 AM IST
Highlights

22 മണിക്കൂറും 57 മിനിറ്റും 2 സെക്കൻഡും കൊണ്ടാണ് ഗ്രീസ്‌ലി ഏവറസ്റ്റിന്‍റെ ഉയരത്തിന് തുല്യമായ 8,848.86 മീറ്റർ കയറ്റം പൂർത്തിയാക്കിയത്. 


വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി ഗിന്നസ് വേൾഡ് റെക്കോർഡിൽ യുവാവ് ഇടം നേടി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേട് തോന്നിയോ? എന്നാല്‍ സംശയിക്കേണ്ട കേട്ടത് സത്യം തന്നെ. സീൻ ഗ്രീസ്ലി എന്ന ചെറുപ്പക്കാരനാണ് വീട്ടിലിരുന്ന് ഏവറസ്റ്റ് കീഴടക്കിയത്. ഏങ്ങനെയെന്നല്ലേ? സീൻ ഗ്രീസ്ലി ഇതുവരെ യഥാര്‍ത്ഥ ഏവറസ്റ്റ് പര്‍വ്വതം നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം വീട്ടിലിരുന്ന് ഏവറസ്റ്റിന്‍റെ ഉയരം കീഴടക്കി. അങ്ങനെയാണ് സീന്‍ ഗ്രീസ്ലി ഗിന്നസ് വേൾഡ് റെക്കോർഡിൽ (GWR) ഇടം നേടിയതും.  ലാസ് വെഗാസിലെ തന്‍റെ വീട്ടിലെ കോണിപ്പടികൾ 23 മണിക്കൂറോളം നേരം തുടര്‍ച്ചയായി കയറിയിറങ്ങിയാണ് സീന്‍ ഗ്രീസ്ലി, ഏവറസ്റ്റിന്‍റെ ഉയരത്തിന് തുല്യമായ 8,848.86 മീറ്റർ ദൂരം താണ്ടിയത്. 

കൃത്യമായി പറഞ്ഞാൽ  22 മണിക്കൂറും 57 മിനിറ്റും 2 സെക്കൻഡും കൊണ്ടാണ് ഗ്രീസ്‌ലി കയറ്റം പൂർത്തിയാക്കിയത്.  ഇതോടെ ഗോവണി ഉപയോഗിച്ച് എവറസ്റ്റിന്‍റെ ഉയരം ഏറ്റവും വേഗത്തിൽ കീഴടക്കുന്ന വ്യക്തി എന്ന ലോക റെക്കോർഡ് ഗ്രീസ്‌ലിയ്ക്ക് സ്വന്തമായി. COVID-19 പാൻഡെമിക് സമയത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചതിന് ശേഷം ആത്മഹത്യാ പ്രവണത തടയുന്നതിന് ഫണ്ട് സ്വരൂപിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായാണ് ഇത്തരത്തിൽ വേറിട്ട ഒരു ശ്രമം നടത്തിയതെന്നുമാണ് ഗ്രീസ്‌ലി നേട്ടത്തോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.

Latest Videos

നാല് വർഷം, അഞ്ച് സ്ത്രീകൾ; ലണ്ടനെ നടുക്കിയ അജ്ഞാനതായ സീരിയൽ കില്ലര്‍ ജാക്ക് ദി റിപ്പറിനെ കണ്ടെത്തിയത് ഏങ്ങനെ?

'ആറ് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് കിട്ടിയതിന്‍റെ സന്തോഷം'; മധ്യവയസ്കന്‍റെ ട്രെയിന്‍ സ്റ്റണ്ട് വീഡിയോ വൈറൽ

2021 സെപ്തംബർ 3, 4 തീയതികളിൽ യൂട്യൂബിൽ തന്‍റെ റെക്കോർഡ് ശ്രമം ലൈവ് സ്ട്രീം ചെയ്തപ്പോൾ, ആത്മഹത്യ തടയുന്നതിനുള്ള അമേരിക്കൻ ഫൗണ്ടേഷന് വേണ്ടി 409.85 ഡോളർ (ഏകദേശം 34,000 രൂപ) സമാഹരിക്കാൻ ഗ്രീസ്‌ലിയ്ക്ക് കഴിഞ്ഞു.  ഗിന്നസ് വേൾഡ് റെക്കോർഡ് നിബന്ധനകളനുസരിച്ച് ഗോവണി കയറുന്നതിനിടയിൽ ഇടവേളകൾ എടുക്കാൻ ഗ്രീസ്‌ലിയ്ക്ക് അനുവാദമുണ്ടായിരുന്നു. എന്നാൽ, ഇടവേളകൾ ഇല്ലാതെയാണ് ഗ്രീസ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ കയറുമ്പോൾ കൈവരി ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. യഥാർത്ഥ മല കയറുമ്പോൾ പർവതാരോഹകർക്ക് ആ സാധ്യത ഇല്ലാത്തത് കൊണ്ടാണ് താനും അത് ഉപേക്ഷിച്ചതെന്ന് ഗ്രീസ്‌ലി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഈ നേട്ടത്തിനായി താൻ നടത്തിയ തയ്യാറെടുപ്പുകളും അദ്ദേഹം പങ്കുവെച്ചു.  തന്‍റെ ചുവടുകൾ ട്രാക്കുചെയ്യുന്നതിന് ഒരു പ്രത്യേക സോഫ്റ്റ്വെയർ നിർമ്മിച്ചതായി വീഡിയോയിൽ അദ്ദേഹം വിശദീകരിക്കുന്നു. തന്‍റെ ഗോവണി കയറ്റം  പകർത്താൻ പല ഭാഗങ്ങളിലായി  നിരവധി ക്യാമറകളും അദ്ദേഹം സ്ഥാപിച്ചിരുന്നു. ഇവ പരിശോധിച്ചാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സമിതി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്. 

ആദിമ നാഗരികതയുടെ അവശേഷിപ്പോ അന്‍റാര്‍ട്ടിക്കയിലെ പിരമിഡ്?
 

click me!