കൊളോസിയത്തിലേക്ക് വീണ്ടും സ്വാഗതം; 'ഗ്ലാഡിയേറ്റര്‍ 2' ട്രെയ്‍ലര്‍

By Web TeamFirst Published Sep 24, 2024, 11:19 AM IST
Highlights

രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത് റിഡ്ലി സ്കോട്ട് തന്നെയാണ്

സിനിമാപ്രേമികളുടെ മനസില്‍ നിന്ന് മായാത്ത നിരവധി ക്ലാസിക് ഫ്രെയ്‍മുകള്‍ ലോക സിനിമയിലുണ്ട്, അതിലൊന്നാണ് 2000 ല്‍ പുറത്തെത്തിയ ഗ്ലാഡിയേറ്റര്‍. എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് റിഡ്ലി സ്കോട്ട് ആയിരുന്നു. മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തി വിസ്മയിപ്പിച്ചത് റസല്‍ ക്രോ ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം അവാര്‍ഡുകളും വാരിക്കൂട്ടി. ഓസ്കറില്‍ 12 നോമിനേഷനുകള്‍ നേടിയ ചിത്രം മികച്ച ചിത്രവും മികച്ച നടനുമടക്കം അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഇപ്പോഴിതാ നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്ലാഡിയേറ്ററിന് ഒരു രണ്ടാം ഭാഗം എത്തുകയാണ്. 

ഗ്ലാഡിയേറ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിഡ്ലി സ്കോട്ട് തന്നെയാണ്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റര്‍ 2 ലെ കഥ നടക്കുന്നത്. റോമിന്‍റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്‍റെ പൗത്രന്‍ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. ജനറല്‍ മാര്‍കസ് അകേഷ്യസിന്‍റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ലൂഷ്യസിനെ അടിമത്തത്തിലേത്ത് തള്ളിവിടുന്നു. മാക്സിമസിന്‍റെ (ഗ്ലാഡിയേറ്ററിലെ റസല്‍ ക്രോ) ജീവിതകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ഗ്ലാഡിയേറ്ററായി പോരിനൊരുങ്ങുകയാണ് ലൂഷ്യസ്.

Latest Videos

പോള്‍ മെസ്കലാണ് ലൂഷ്യസ് ആയി എത്തുന്നത്. പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 310 മില്യണ്‍ ഡോളറോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്. ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ 2588 കോടി! നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു ഗ്ലാഡിയേറ്റര്‍. രണ്ടാം ഭാഗവും അതേപോലെ ജനപ്രീതി നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ്. നവംബര്‍ 22 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി.

ALSO READ : സാം സി എസിന്‍റെ സംഗീതം; 'കൊണ്ടലി'ലെ വീഡിയോ ഗാനം എത്തി

click me!