തന്റെ ബാൻഡിറ്റ് ക്വീൻ ഒടിടിയിൽ എഡിറ്റ് ചെയ്തതിൽ സംവിധായകൻ ശേഖർ കപൂറിന് അതൃപ്തി. പാശ്ചാത്യ സംവിധായകർക്ക് ഇല്ലാത്ത പരിഗണന തനിക്കെന്തെന്ന് കപൂർ ചോദിക്കുന്നു.
മുംബൈ: 1994-ൽ പുറത്തിറങ്ങിയ തന്റെ ബാൻഡിറ്റ് ക്വീൻ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞുവെന്ന ആരോപണവുമായി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശേഖർ കപൂർ രംഗത്ത്. ഓൺലൈനിൽ ലഭ്യമായ ബാൻഡിറ്റ് ക്വീൻ പതിപ്പ് തന്റെ സമ്മതമില്ലാതെ ഒരിക്കലും അംഗീകരിക്കാനാവാത്തവിധം എഡിറ്റ് ചെയ്തുവെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു.
ക്രിസ്റ്റഫർ നോളനെപ്പോലുള്ള പ്രശസ്തനായ ഒരു പാശ്ചാത്യ സംവിധായകന്‍റെ സിനിമയിൽ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇത്തരം ഒരു നടപടി സ്വീകരിക്കുമോ എന്ന് ശേഖര്‍ കപൂര്‍ ചോദിച്ചു.
എക്‌സ് പ്ലാറ്റ്ഫോമില്‍ ഫിലിംമേക്കര്‍ സുധീർ മിശ്രയുമായുള്ള ഒരു സംവാദത്തിനിടെയാണ് ശേഖര്‍ കപൂര്‍ ഈകാര്യം പറഞ്ഞത്.
“സുധീര്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാൻഡിറ്റ് ക്വീൻ നിര്‍മ്മിച്ച പോലെ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോം ഇന്ന് സമ്മതിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ആമസോണ്‍ പ്രൈമില്‍ ഇപ്പോള്‍ ഉള്ള എന്‍റെ ബാൻഡിറ്റ് ക്വീൻ സിനിമ എന്‍റെ സിനിമയാണോ എന്ന് എനിക്ക് തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. സംവിധായകന്‍ എന്നയിടത്ത് എന്‍റെ പേരുണ്ട്. എന്നോട് ഒന്നും ചോദിക്കാതെ ആരോ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ആ പടത്തില്‍ വെട്ടലുകള്‍ നടത്തി. നമ്മള്‍ പാശ്ചത്യ സംവിധായകരെക്കാള്‍ താഴെയാണോ? ക്രിസ്റ്റഫര്‍ നോളനോട് അവര്‍ ഇത് ചെയ്യുമോ?" എക്സ് പോസ്റ്റില്‍ ശേഖർ കപൂർ ചോദിച്ചു.
അഡോളസെന്‍സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസ് സംബന്ധിച്ച ചര്‍ച്ചയാണ് അവസാനം ഇത്തരം ഒരു പോസ്റ്റിലേക്ക് എത്തിയത്. സീരിസ് ഗംഭീരമാണെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായം. തുടര്‍ന്ന് ഇന്ത്യന്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എന്തുകൊണ്ട് ഇത്തരം കണ്ടന്‍റ് വരുന്നില്ല എന്ന ചര്‍ച്ചയിലാണ് ശേഖര്‍ കപൂറിന്‍റെ പ്രതികരണം വന്നത്. അഡോളസെന്‍സ് എന്ന ലിമിറ്റഡ് നെറ്റ്ഫ്ലിക്സ് സീരിസ് മാര്‍ച്ച് 13നാണ് സ്ട്രീമിംഗ് ആരംഭിച്ചത്.
അക്ഷയ് കുമാറിന്‍റെ സ്കൈ ഫോഴ്സ് ഒടുവില്‍ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കൽക്കി 2898 എഡി: രണ്ടാം ഭാഗം എപ്പോള്‍ തുടങ്ങും, നിര്‍ണ്ണായക അപ്ഡേറ്റ് പുറത്തുവിട്ട് സംവിധായകന്‍